തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം 11 വർഷത്തിനു ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിയായ മെഡിക്കൽ കോളജ് സ്വദേശി സുബാഷ്കുമാറിനെ (57) 18 വർഷം കഠിനതടവിനും 35,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.
പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. അഞ്ചും ആറും ക്ലാസിൽ പഠിക്കുന്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർഥിനിയായിരിക്കെയാണ് പുറത്തു പറയുന്നത്. 2013 ൽ പെണ്കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പ്രതി പലതവണകളായി ഇത് ആവർത്തിച്ചു. ഇതിനെ തുടർന്നു കുട്ടി ആറാം ക്ലാസിൽ പഠിക്കുന്പോൾ ട്യൂഷൻ നിർത്തി.
പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്തു പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിൽക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും കാണിച്ചു തുടങ്ങി. ഇതു കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു.
കോവിഡ് സമയം ആയതിനാൽ ഓണ്ലൈൻ ആയാണു ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്തു പറഞ്ഞില്ല. മരുന്നുകൾ കഴിച്ചതിനെതുടർന്ന് അസുഖം ഭേദമായിരുന്നു. കുട്ടിക്ക് എംബിബിഎസിനു പ്രവേശനം കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിയോടു രൂപസാദൃശ്യമുള്ള ഒരാളെ ഹോസ്റ്റലിൽ കണ്ടപ്പോൾ കുട്ടിക്കു മനോവിഭ്രാന്തി ഉണ്ടായതിനെതുടർന്നു ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പോലീസിൽ വിവരം അറിയിച്ചത്.
