സ്വകാര്യഭാഗങ്ങളില്‍ വേദന അസഹ്യമായപ്പോള്‍ മകള്‍ അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു; ആറു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ സിപിഎം ജനപ്രതിനിധിയുടെ നീക്കം ദുരൂഹതയുയര്‍ത്തുന്നു

പെരുമ്പാവൂര്‍: ആറു വയസുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്ടുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് ഓടിച്ചുവിട്ടതായി വിവരം. അംഗന്‍വാടി ജീവനക്കാരി വിവരം അറിഞ്ഞെന്നായപ്പോള്‍ പരാതിക്കാരിയായ മാതാവിനെ വിളിച്ചു വരുത്തി 2000 രൂപ വാഗ്ദാനം ചെയ്ത് തണുപ്പിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.

രണ്ടാഴ്ച മുമ്പ് നടന്ന കൊടുംക്രൂരത സ്വന്തം നിലയില്‍ കൈകാര്യം ചെയ്ത് തമിഴ്നാട് ശൈലിയില്‍ ‘നാട്ടമ’ കളിച്ച സിപിഎം ജനപ്രതിനിധിയുടെ നീക്കത്തിന് പിന്നില്‍ അടിമുടി ദൂരൂഹതയെന്നാണ് പരക്കെയുള്ള ആരോപണം. സംഭവത്തില്‍ കേസെടുത്തെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ്.

ഇതര സംസ്ഥാന കരാര്‍ ജോലിക്കാരന്റെ 6 വയസുകാരിയായ മകള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിലാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തങ്ങള്‍ താമസിച്ചിരുന്നതിന്റെ അടുത്ത മുറിയില്‍ താമസിച്ചിരുന്ന തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിയാണ് മകളെ പീഡിപ്പിച്ചതെന്നാണ് മാതാവിന്റെ വെളിപ്പെടുത്തല്‍.

പീഡനത്തിനിരയായ കുട്ടിയുടെ കുടുമ്പവും തമിഴ്നാട്ടുകാരനും താമസിച്ചിരുന്നത് ജനപ്രതിനിധി ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നെന്നാണ് പുറത്തായ വിവരം. സംഭവത്തില്‍ കേസെടുത്തെന്നും വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരരമായ ലൈംഗിക പീഡനത്തിന് വിധേയായതായി ബോദ്ധ്യപ്പെട്ടെന്നും പെരിമ്പാവൂര്‍ പൊലീസ് അറിയിച്ചു.

പതിനഞ്ചു ദിവസം ദിവസം മുമ്പ് നടന്ന സംഭവത്തില്‍ സിപിഎം നേതാവ് സജീവമായി ഇടപെട്ടത് പാര്‍ട്ടിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് ബിജെപി പ്രദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

രഹസ്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മകള്‍ അറിയച്ചതിനെത്തുടര്‍ന്ന് മതാവ് നടത്തിയ വിവര ശേഖരണത്തെത്തുടര്‍ന്നാണ് പീഡന വിവരം വെളിച്ചത്തായത്. ഏറെ വേദനിപ്പിച്ച സംഭവം ഇവര്‍ ആദ്യം അറിയിച്ചത് മെമ്പറെ ആയിരുന്നെന്നും ഇയാള്‍ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയെ ചെറിയ രീതിയില്‍ കൈകാര്യം ചെയ്ത് പറഞ്ഞയക്കുകയായിരുന്നെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

ദിവസങ്ങള്‍ പിന്നിട്ടശേഷം കുട്ടിയുടെ മാതാവ് വിവരം കുട്ടി പഠിച്ചിരുന്ന അംഗന്‍വാടിയിലെ ജീവനക്കാരിയെ ധരിപ്പിച്ചെന്നും ഇവര്‍ വിവരം ചൈല്‍ഡ്ലൈന് കൈമാറിയെന്നും തുടര്‍ന്നാണ് സംഭവത്തില്‍ ഇപ്പോള്‍ പൊലീസ് ഇടപെട്ടിട്ടുള്ളതെന്നുമാണ് പുറത്തായ വിവരം.

സംഭവം പുറത്തറിഞ്ഞുതുടങ്ങിയപ്പോള്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവിനെക്കണ്ട് മെമ്പര്‍ 2000 രൂപ നല്‍കി, പൊലീസില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചതായിട്ടും ആരോപണ മുയര്‍ന്നിട്ടുണ്ട്.

തന്റെ കെട്ടിടത്തില്‍ ഉണ്ടായ സംഭവം പുറത്തറിയുന്നത് പൊതുസമൂഹത്തില്‍ അവമതിപ്പ് സൃഷ്ടിക്കുമെന്ന് ഭയന്നാണ് മെമ്പര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. കത്തുവ പീഡനത്തില്‍ കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭിക്കുന്നതിനായി നടത്തിയ വിവിധ പ്രകടനങ്ങളില്‍ ഇതേ ജനപ്രതിനിധി പങ്കെടുത്തെന്നും തൊട്ടു കണ്‍ മുന്നില്‍ നടന്ന മറ്റൊരു മഹാപാതകം മൂടിവച്ച് , ഇവിടെ നടന്ന പ്രതിഷേധത്തില്‍ മെംബര്‍ പങ്കെടുത്തത് ന്യായികരിക്കാനാവാത്ത അപരാധമാണെന്നാണ് എതിര്‍ ചേരിക്കാരുടെ പ്രചാരണം.

 

 

Related posts