പീഡനം ഏഴുമാസം ഗര്‍ഭിണിയോടും, ഓടുന്ന വാനില്‍ വച്ച് ഡ്രൈവറും ക്ലീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചു, മാനം രക്ഷിക്കാന്‍ കലാവതി ഒടുവില്‍ കടുംകൈ ചെയ്തു, നിര്‍ഭയയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി

യാത്രക്കിടെ വാനിലെ ഡ്രൈവറും ക്ലീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലെ ഹൈദരാബാദ്- നാഗ്പൂര്‍ ഹൈവേയിലാണ് സംഭവം. ഉദി കലാവതി (35) എന്ന യുവതിയാണ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഹൈദരാബാദിനടുത്ത കൊമ്പള്ളിയില്‍ നിന്നും ഏഴുവയസുകാരിയായ മകളുമൊത്ത് വാനില്‍ യാത്രചെയ്ത കലാവതിയെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാന ബസും പോയികഴിഞ്ഞതിനാല്‍ കൊമ്പള്ളിയില്‍ നിന്ന് തൂപ്രാന്‍ ടോള്‍പ്ലാസ വരെ എത്തിക്കാമെന്ന് പറഞ്ഞ് ഇവരെ വാനില്‍ കയറ്റുകയായിരുന്നു.

യാത്രയ്ക്കിടെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാന്‍ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു റിപ്പോര്‍ട്ട്. വാന്‍ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനില്‍നിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ മകളെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടു. കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്. എന്താണു സംഭവിച്ചതെന്നു പറയാന്‍ പറ്റിയ അവസ്ഥയിലല്ല മകളെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സിഐ ലിങ്കേശ്വര്‍ റാവു പറഞ്ഞു.

യുവതി തന്റെ ബാഗുകള്‍ വലിച്ചെറിയുന്നതും ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനം നിര്‍ത്തുന്നതും പിന്നീട് വീണ്ടും യാത്ര ആരംഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവറെയും ക്ലീനറെയും പിടികൂടാതെ വാനില്‍ നടന്നതെന്താണെന്നു പറയാനാകില്ലെന്നു പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും കലാവതി മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

Related posts