ടെക്സസ്: സുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 14 വയസുകാരൻ മരിച്ചു. അർലിംഗ്ടണിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം
ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസുകാരനാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.
കുട്ടികൾക്ക് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വീടുകളിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കുട്ടികളുടെ കൈകളിൽ ഇത്തരം മാരകായുധങ്ങൾ എത്തുന്നതിനെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി.
- പി.പി. ചെറിയാൻ
