മെക്സിക്കോ സിറ്റി: ലോകത്തെ വിറപ്പിച്ച മെക്സിക്കൻ മയക്കുമരുന്ന് രാജാവ് എൽ മെഞ്ചോ എന്ന നെമെസിയോ ഒസെഗ്വേരയെ മെക്സിക്കൽ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ മെക്സിക്കൻ സൈന്യം നടത്തിയ ശക്തമായ സൈനിക നീക്കത്തിനൊടുവിലാണ് ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ തലവനായ 59കാരനെ സൈന്യം കൊലപ്പെടുത്തിയത്. മെഞ്ചോയുടെ മരണത്തിനു പിന്നാലെ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങൾ കലാപങ്ങൾ അഴിച്ചുവിട്ടു.
ജലിസ്കോ സംസ്ഥാനത്തെ തപാൽപയിൽ സൈന്യവുമായുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് മെഞ്ചോയ്ക്ക് വെടിയേറ്റത്. ഇയാളെ വിമാനമാർഗം മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചതെന്നു സൈന്യം അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയായിരുന്നു മെക്സിക്കൻ സൈന്യത്തിന്റെ നീക്കം. ഏറ്റുമുട്ടലിൽ സംഘത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്നു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറുകൾ അടക്കമുള്ള വൻ ആയുധശേഖരം സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
മെഞ്ചോയുടെ മരണത്തിനുപിന്നാലെ, വിവിധ മാഫിയസംഘങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തു വൻ കലാപമാണ് അരങ്ങേറുന്നത്. ജലിസ്കോയിലെ ഇരുപതോളം പ്രധാന പാതകൾ സായുധസംഘം ഉപരോധിച്ചു. നിരവധി വാഹനങ്ങളും കടകളും പെട്രോൾ പമ്പുകളും അഗ്നിക്കിരയാക്കി. വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലാർട്ടയിലേക്കും അയൽ സംസ്ഥാനമായ മിക്കോവക്കാനിലേക്കും അക്രമം പടർന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതുപരിപാടികൾ റദ്ദാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മെഞ്ചോയുടെ മരണം മെക്സിക്കോയ്ക്കും ലോകത്തിനും വലിയ നേട്ടമാണെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ പ്രതികരിച്ചു. മയക്കുമരുന്ന് കടത്ത് തടയാൻ മെക്സിക്കോയ്ക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വലിയ സമ്മർദം ചെലുത്തിവരികയായിരുന്നു. അതിനിടെ, സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
