തമിഴ്- തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് സിദ്ധി ഇദ്നാനി. ജമ്പ ലക്കിടി പമ്പ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിദ്ധി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രം ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഈ ചിത്രത്തിനുശേഷം ഡിംപിൾ ക്വീൻ എന്നായിരുന്നു ടോളിവുഡ് സിദ്ധിയെ വിശേഷിപ്പിച്ചിരുന്നത്.
തെലുങ്കിൽ സിനിമാ അരങ്ങേറ്റം നടത്തിയ നടി, തമിഴിൽ പാവൈ, വെന്ത് തനിന്തത് കാട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ദ കേരള സ്റ്റോറി എന്ന വിവാദസിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. അരുൺ വിജയ് നായകനാകുന്ന ‘രെട്ട തല’ എന്ന ചിത്രത്തിലൂടെ തമിഴിൽ തിരിച്ചെത്തുകയാണ് സിദ്ധി ഇപ്പോൾ.
കവിളിലെ നുണക്കുഴി തന്റെ കരിയറിൽ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ താരസുന്ദരി. പല സംവിധായകർക്കും തന്റെ കവിളിലെ നുണക്കുഴി പ്രശ്നമായി തോന്നാറുണ്ടെന്നാണ് നടി പറയുന്നത്. രെട്ട തല എന്ന പുതിയ തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
നുണക്കുഴിയെ സംബന്ധിച്ച ചോദ്യത്തിന് ‘അതാണ് സിദ്ധിയിലെ ആകർഷണം’ എന്നായിരുന്നു സഹതാരം അരുൺ വിജയ്യുടെ മറുപടി. പിന്നാലെയാണ് നടി, നുണക്കുഴി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞത്.
‘നുണക്കുഴിയുടെ പേരിൽ ആളുകൾ എന്നെ പ്രശംസിക്കും. എന്നാൽ, നുണക്കുഴികളും വലിയ പ്രശ്നമാണ്. അഭിനയിക്കുന്നതിനിടെ ഞാൻ കരയുമ്പോൾ നുണക്കുഴി കാണും. പല സംവിധായകർക്കും അത് ഇഷ്ടമല്ല. കരയുമ്പോൾ ചിരിക്കുന്നതായി അവർക്കു തോന്നും. കരയുമ്പോൾ ചിരിക്കരുതെന്ന് സംവിധായകർ പറയും. ഞാൻ ചിരിക്കുകയല്ലെന്ന് സംവിധായകരോടു വിശദീകരിക്കേണ്ടിവരും. എന്റെ കൈയിലല്ലാത്ത ഒരു കാര്യം ഞാൻ എങ്ങനെ നിയന്ത്രിക്കും’- സിദ്ധി വ്യക്തമാക്കി.
