കടൽനിരപ്പിൽ നിന്ന് പതിനായിരക്കണക്കിന് അടി ഉയരത്തിൽ, മഞ്ഞുപാളികൾക്കിടയിൽ വിരിയുന്ന ഒരു വിസ്മയമാണ് ഹിമതാമര അഥവാ സ്നോ ലോട്ടസ്. 10 വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരേയൊരു തവണ മാത്രം വിരിയുന്ന ഈ പൂക്കളുടെ അപൂർവ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളെ വിസ്മയിപ്പിക്കുന്നത്.
ഹിമാലയൻ പർവ്വതനിരകളിലും മധ്യേഷ്യയിലെ ടിയാൻഷാൻ മലനിരകളിലെയും പാറക്കെട്ടുകൾക്കിടയിൽ അതിജീവനം നടത്തുന്ന ഈ സസ്യം സസ്യശാസ്ത്ര ലോകത്തെ തന്നെ അത്ഭുതമാണ്. മരവിപ്പിക്കുന്ന തണുപ്പിനെയും ഓക്സിജന്റെ കുറവിനെയും അതിജീവിച്ച് വർഷങ്ങളോളം ഊർജ്ജം സംഭരിച്ചുവെച്ചാണ് ഇത് ഒടുവിൽ പൂവിടുന്നത്.
വെളുത്ത നിറത്തിലുള്ള നേർത്ത ഇതളുകൾ അടുക്കുകളായി വിരിഞ്ഞു നിൽക്കുന്ന കാഴ്ച ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നത്. അതിശക്തമായ കാറ്റിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷണം നൽകാൻ ഈ ചെടികൾക്ക് ചുറ്റും കമ്പിളി പോലുള്ള ഒരു പ്രത്യേക കവചമുണ്ട്.
താപനില നിലനിർത്താൻ സഹായിക്കുന്ന ഈ പ്രകൃതിദത്ത സംവിധാനം ഹിമതാമരയുടെ പ്രത്യേകതയാണ്. മഞ്ഞുമൂടിയ മലനിരകളുടെ പശ്ചാത്തലത്തിൽ പാറകൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഹിമതാമരയുടെ വീഡിയോ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്. പ്രകൃതിയുടെ ക്ഷമയുടെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
കാഴ്ചയിലെ ഭംഗിക്ക് പുറമെ ഔഷധഗുണങ്ങളുടെ കലവറ കൂടിയാണ് ഈ പുഷ്പം. പുരാതന വൈദ്യശാസ്ത്ര ശാഖകളിൽ സന്ധിവേദന, വാതം, ശരീരത്തിലെ നീർക്കെട്ട് എന്നിവ മാറ്റാൻ ഹിമതാമരയുടെ സത്ത വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പറയപ്പെടുന്നു.
എന്നിരുന്നാലും, ഈ പൂക്കളുടെ വംശനാശഭീഷണി ഇന്ന് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും നിയമവിരുദ്ധമായ വിളവെടുപ്പും കാരണം ഈ അപൂർവ്വ വസന്തം എന്നെന്നേക്കുമായി ഇല്ലാതായേക്കുമെന്ന ഭയത്താൽ ഇവയെ സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് വിദഗ്ധർ.
