അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെത്തുടർന്ന് 16 ഇന്ത്യക്കാരുൾപ്പെടെ 35 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധനടപടികളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും എഐ ഉപയോഗിച്ചു നിർമിച്ച വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് നടപടി. പിടിയിലായവർക്കെതിരേ അതിവേഗ വിചാരണ നടപടികൾ ആരംഭിച്ചു. യുഎഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മിസൈലുകൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അറ്റോർണി ജനറൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്ക് യുഎഇയുടെ പ്രതിരോധശേഷി മനസിലാക്കാൻ അവസരമൊരുക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
