സരിതാ നായര്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് ! സോളാര്‍ നായിക ലക്ഷ്യമിടുന്നത് ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാന്‍’

നാഗര്‍കോവില്‍: സോളാര്‍നായിക സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്. പക്ഷെ കേരളരാഷ്ട്രീയത്തിലല്ല തമിഴ് രാഷ്ട്രീയത്തിലാണ് സരിത ഒരു കൈ നോക്കാനിറങ്ങുന്നതെന്നു മാത്രം. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു.

വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി. കന്യാകുമാരി എംഎല്‍എയായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്. മുന്‍ മന്ത്രിയുമാണ് പച്ചമാല്‍.നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണവും വ്യക്തമാക്കിയതായാണു സൂചന.

സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തായിരുന്നു താമസം. ഇതിനിടെ വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ നിന്നു ചില തിരിച്ചടികള്‍ നേരിട്ടതായാണു സൂചന. ഈ സാഹചര്യത്തിലാണ് ഈ പ്രതിസന്ധി മറികടക്കാന്‍ സരിത രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്. അണ്ണാഡിഎംകെയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ ദിനകരന്‍ 2018 മാര്‍ച്ച് 15നാണു പുതിയ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രഖ്യാപിച്ചത്. എന്തായാലും രാഷ്ട്രീയപ്രവേശനത്തിനുള്ള സരിതയുടെ നീക്കം പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

Related posts