സര്‍വനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന സൂചനയുമായി ശാസ്ത്രജ്ഞര്‍; മുന്നറിയിപ്പ് കിട്ടുന്നത് 15 മിനിറ്റ് മുമ്പ് മാത്രം

ഭൂമിയില്‍ കനത്തനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മുന്നൊരുക്കം നടത്താന്‍ വെറും പതിനഞ്ചു മിനിറ്റു മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സംഭവിക്കുന്നത് സൂര്യനിലാണെങ്കിലും ഭൂമിയില്‍ ഇവയുണ്ടാക്കുന്ന പ്രത്യാഘാതം ഭയങ്കരമായിരിക്കും. സൂര്യനില്‍ നിന്ന് ചില സമയത്ത് സൂര്യവാതങ്ങളും പ്ലാസ്മയും കാന്തിക നക്ഷത്രങ്ങളും കൂട്ടത്തോടെ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ അഥവാ സൂര്യന്റെ ജ്വലനമെന്ന് വിളിക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തെ തകരാറിലാക്കാന്‍ ഇവക്കാകും. റേഡിയോ തരംഗങ്ങളെ ബാധിക്കാനും ജിപിഎസ് സംവിധാനം തകരാറിലാകാനും വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാനുമൊക്കെ ഈ സൂര്യജ്വലനം കാരണമാകും.

വന്‍തോതിലുള്ള ഊര്‍ജപ്രവാഹം വൈദ്യുത വിതരണ കേന്ദ്രങ്ങളിലെ ട്രാന്‍സ്‌ഫോമറുകളെ തകര്‍ക്കും. മാത്രമല്ല വെറും 15 മിനിറ്റു മുമ്പു മാത്രമേ ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിക്കൂ. അതേസമയം, സൂര്യ ജ്വലനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 19 മണിക്കൂര്‍ മുന്‍പ് വരെ ലഭിച്ചേക്കാം. എന്നാല്‍ ഇത് എത്രത്തോളം ശക്തമാണെന്നോ എപ്പോഴാണ് സംഭവിക്കുകയെന്നോ ഭൂമിയില്‍ ഏത് പ്രദേശത്തെയാണ് ബാധിക്കുകയെന്നോ പറയാന്‍ പറ്റില്ല

1859ല്‍ ഇത്തരമൊരു സൂര്യ ജ്വലനം ഭൂമിയിലെത്തിയിരുന്നു. അന്ന് വിവിധ വാര്‍ത്താ വിനിമയ ബന്ധങ്ങളെ കാരിങ്ടണ്‍ സംഭവം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തകര്‍ത്തിരുന്നു. എന്നാല്‍ ഒന്നര നൂറ്റാണ്ടിനിപ്പുറം ഇത്തരമൊരു സാഹചര്യം ഇനിയുമുണ്ടായാല്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലേക്കാണ് മാറിയിരിക്കുന്നത്. സാധാരണ നിലയില്‍ സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് സൂര്യ ജ്വലനം സഞ്ചരിക്കുക. സൂര്യനില്‍ നിന്നു ഭൂമിയിലേക്ക് 14 മണിക്കൂറു കൊണ്ട് ഈ ദുരന്തം പാഞ്ഞെത്തും. ഭൂമിയുടെ പലമടങ്ങ് വലിപ്പത്തിലാണ് സൂര്യ ജ്വലനം സംഭവിക്കുകയെന്നതും ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു.

സൂര്യന്റെ ഉപരിതല പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പരിമിതമായ അറിവ് പ്രതിസന്ധി സൃഷ്ടിക്കും. ങ്ങനെയാണ് സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം നാശനഷ്ടം വരുത്തുകയെന്ന അറിവുണ്ടായാല്‍ പല വ്യവസായങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും നാശത്തിന്റെ തോത് കുറക്കാനാകും. കഴിഞ്ഞ സെപ്റ്റംബറില്‍ 12 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ സൂര്യജ്വലനത്തിന് ഭൂമി സാക്ഷിയായിരുന്നു.സൂര്യജ്വലനം മൂലമുള്ള പ്രതിസന്ധികളെ മറികടക്കാനുള്ള ഏക മാര്‍ഗമായി ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത് വലിയൊരു കാന്തിക ഡിഫ്‌ളക്ടറിനെയാണ്. ഭൂമിക്കും സൂര്യനുമിടയില്‍ സ്ഥിതി ചെയ്ത് സൂര്യനില്‍ നിന്നും വരുന്ന വിനാശകാരിയായ കിരണങ്ങളെ വഴിതിരിച്ചു വിടുകയെന്നതായിരിക്കും ഈ ഭീമന്‍ കാന്തത്തിന്റെ ജോലി. വലിയ സൂര്യ ജ്വലനങ്ങള്‍ക്ക് ഭൂമിയില്‍ 1,00,000 കോടി ഡോളറിന്റെ നാശ നഷ്ടങ്ങള്‍ വരുത്താനാകും. ഇത് പൂര്‍വ്വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരികയും ചെയ്യും. അടുത്ത ഒരു ദശാബ്ദത്തിനിടെ ഇങ്ങനെയൊരു സൂര്യ ജ്വലനം ഭൂമിയിലെത്താനുള്ള സാധ്യത പത്ത് ശതമാനമാണ്. അടുത്ത 150 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറിന്റെ നാശം വരുത്തുന്ന സൂര്യ ജ്വലനം സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യനും ഭൂമിക്കുമിടയില്‍ വമ്പന്‍ കാന്തിക ഡിഫ്‌ളക്ടര്‍ സ്ഥാപിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. കുറഞ്ഞത് ഒരു ലക്ഷം ടണ്‍ ചെമ്പ് ചുരുളുകള്‍ ഇതിനായി വേണ്ടി വരും. ബഹിരാകാശത്ത് ഇത്തരമൊരു വസ്തു എത്തിക്കുന്നത് സാമ്പത്തികമായും സാങ്കേതികമായും വലിയ വെല്ലുവിളിയാണ്. ഭൂമിയില്‍ നിന്നും 2,05,000 മൈല്‍ ദൂരത്തായിരിക്കും ഈ കാന്തം സ്ഥാപിക്കുക. ചുരുങ്ങിയത് 10000 കോടി ഡോളര്‍ ചിലവു വരുന്ന പദ്ധതിയാണിത്. സൂര്യ ജ്വലനം മൂലം സംഭവിക്കാവുന്ന നഷ്ടം വെച്ചു നോക്കിയാല്‍ ഇത് വലിയ തുകയല്ല എന്നതാണ് സത്യം. ലോകാവസാനമായെന്ന് പറയുന്നവരുടെ വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

 

Related posts