കോട്ടയം: ലൈസന്‍സില്ലാതെ സ്പാ മസാജിംഗ് സെന്ററുകള്‍ കൂണുപോലെ മുളയ്ക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ കണ്ണടയ്ക്കുന്നു. നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമുള്ള മസാജിംഗ് സെന്ററുകളില്‍ പലതും അനാശാസ്യകേന്ദ്രങ്ങള്‍ കൂടിയാണ്. പോലീസുകാരുൾപ്പെടെയുള്ളവരുടെ അറിവോടെയാണ് ഇവയുടെ പ്രവര്‍ത്തനം. നഗരത്തിനു പുറമേ ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിലെയും പ്രധാന ആകര്‍ഷണമായി സ്പാ-മസാജ്-വെല്‍നെസ് കേന്ദ്രങ്ങള്‍ മാറി.
തട്ടിക്കൂട്ട് സ്പാകളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും കുറെക്കാലമായി നടക്കുന്നുണ്ടെങ്കിലും നടപടിയില്ല. ക്രോസ് മസാജിംഗ് അടക്കം സേവനങ്ങള്‍ കാട്ടിയുള്ള പരസ്യങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയ വഴി ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളും നല്‍കും. നടത്തിപ്പുകാരുടെ ഉന്നത ബന്ധങ്ങളാണ് തുണ. ദിവസവും ലക്ഷങ്ങളാണ് ഇവിടെ വരുമാനം.
സ്പാ സെന്ററിന്റെ പ്രധാന ആകര്‍ഷണം മസാജിംഗിന് പുറമേ മറ്റ് ചില സേവനങ്ങളാണ്. മസാജ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ടിപ്പ് കൊടുക്കണം. ടിപ്പിന് അനുസരിച്ചാണ് കൂടുതല്‍ സേവനങ്ങള്‍. സമീപ ജില്ലകളിലേത് പോലെ ഹണി ട്രാപ്പോ, ബ്ളാക്ക് മെയിലിംഗോ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അനധികൃത സ്പാ-വെല്‍നെസ് കേന്ദ്രങ്ങളുണ്ടാക്കുന്ന “ചീത്തപ്പേര്’ നന്നായി നടത്തുന്ന തങ്ങളുടെ സ്ഥാപനങ്ങളേയും ബാധിക്കുന്നു എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
ലൈസന്‍സില്ല, ഡോക്ടര്‍മാരും അംഗീകൃത മസാജര്‍മാരുമില്ല. പക്ഷേ, ഒരിടത്തും പരിശോധനയില്ല. അന്യ സംസ്ഥാനത്തില്‍ നിന്നുള്ള വനിതകളടക്കം സ്പാ സെന്ററുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലരും ചൂഷണം ചെയ്യപ്പെടുകയാണെന്ന ആക്ഷേപവും ശക്തമാണ്. ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ മൂക്കിന് തുമ്പിലും അനധികൃത സ്പാകളുണ്ടെങ്കിലും നടപടിയില്ല.
