ഇതിലും വലിയ തെറ്റുകള്‍ ചെയ്തിട്ടും ഇപ്പോഴും കളത്തില്‍ തുടരുന്ന മാന്യന്മാരുണ്ട് ! പാണ്ഡ്യ-രാഹുല്‍ വിഷയത്തില്‍ തുറന്നടിച്ച് ശ്രീശാന്ത്…

പനാജി: ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യെയെയും കെ.എല്‍ രാഹുലിനേക്കാളും വലിയ തെറ്റു ചെയ്തിട്ടുള്ളവര്‍ ഇപ്പോഴും കളത്തിലുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ത്തരക്കാര്‍ ക്രിക്കറ്റില്‍ മാത്രമല്ല, മറ്റു മേഖലകളിലുമുണ്ടെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. പാണ്ഡ്യ, രാഹുല്‍ വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ശ്രീശാന്തിന്റെ പ്രതികരണം. മാച്ച് വിന്നേഴ്‌സായ ഇരുവരും ഉടന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ബിസിസിഐ ഉടന്‍ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് വ്യക്തമാക്കി. ‘ഈ മാസമോ അടുത്ത മാസമോ വിലക്കു നീക്കിയാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും. അങ്ങനെ വന്നാല്‍ ആഭ്യന്തര മല്‍സരങ്ങളില്‍ മികവു തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ശ്രമം. അതേസമയം, പ്രകടനം മോശമായാല്‍ ടീമില്‍ കടിച്ചുതൂങ്ങി തുടരില്ലെന്നും എത്രയും വേഗം കളം വിടുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന ടിവി ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. ഒന്നിലധികം സെലിബ്രിറ്റികളുമായി താന്‍ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക്‌ഷോയില്‍ ഹാര്‍ദിക് വെളിപ്പെടുത്തിയത്.

വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയും അംഗമായ ഡയാന എഡുല്‍ജിയും ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.

Related posts