ഈ ദ്വീപിലേക്ക് പോയവരാരും മടങ്ങി വന്നിട്ടില്ല ! ലോകത്തിലെ ഏറ്റവും നിഗൂഢമായ എന്‍വൈറ്റനേറ്റ് ദ്വീപിന്റെ കഥ അതിവിചിത്രം…

ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണത്തിനര്‍ഹമാണ് കെനിയയിലെ എന്‍വൈറ്റനേറ്റ് ദ്വീപ്. ഈ ദ്വീപില്‍ പോകുന്നവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്.

എന്‍വൈറ്റനേറ്റിന്റെ അര്‍ത്ഥം തന്നെ ഗോത്രഭാഷയില്‍ ‘നോ റിട്ടേണ്‍’ എന്നാണ്. അതായത് പോയാലൊരു തിരിച്ചുവരവില്ലെന്നര്‍ത്ഥം. കെനിയയിലെ ടെര്‍ക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളില്‍ ഒന്നു മാത്രമാണ് എന്‍വൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തില്‍ ഒന്നാം നമ്പറാണ് ഈ ദ്വീപ്.

ഒരിക്കല്‍, ബ്രിട്ടീഷ് പര്യവേഷകന്‍ വിവിയന്‍ ഫ്യൂക്‌സ് എന്ന ബ്രിട്ടീഷ് പര്യവേഷകന്റെ സംഘത്തിലെ രണ്ടുപേര്‍ എന്‍വൈറ്റനേറ്റിലേക്കു പോയി. ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തിനും ചര്‍ച്ചയായിത്തീരുന്നത്. 1935 -ലാണ് ഫ്യൂക്‌സ് ടെര്‍ക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെ കുറിച്ച് പഠിക്കാന്‍ തന്റെ സംഘവുമായി ചെല്ലുന്നത്.

ഫ്യൂക്‌സിന്റെ സംഘത്തില്‍ മാര്‍ട്ടിന്‍ ഷെഫ്ലിസ്, ബില്‍ ഡേസണ്‍ എന്നീ രണ്ടുപേരെ അദ്ദേഹം എന്‍വൈറ്റനേറ്റിലേക്കും അയച്ചു. പക്ഷെ, ആ രണ്ടുപേരും പിന്നെ തിരിച്ചു വന്നതേയില്ല. മാത്രവുമല്ല, തങ്ങളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന സന്ദേശവും ഇവര്‍ അവസാനമായി നല്‍കിയെന്ന് പറയപ്പെടുന്നു.

ഏതായാലും, അവരെക്കുറിച്ച് അന്വേഷിക്കാന്‍ കൂടെച്ചെല്ലാനായി ഫ്യൂക്‌സ് ഗോത്ര വര്‍ഗക്കാരെ വിളിച്ചു. പക്ഷേ, അവരാരും കൂടെച്ചെന്നില്ല. അതോടെ, ഇതിനു പിന്നിലെ കഥ അറിയാന്‍ തന്നെ ഫ്യൂക്‌സ് തീരുമാനിച്ചു. അന്വേഷിച്ചു ചെല്ലുമ്പോഴാണ് അതുവരെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ പോയവരാരും തിരികെ വന്നിട്ടില്ലെന്ന് ഗോത്രവിഭാഗക്കാര്‍ ഫ്യൂക്‌സിനോട് പറയുന്നത്.

നേരത്തെ ഒറ്റയടിക്ക് ആ ദ്വീപിലുള്ളവരെ മുഴുവന്‍ കാണാതായ സംഭവവും ഉണ്ടായിട്ടുണ്ടെന്നും അതിനുശേഷം ആരും ആ ദ്വീപിലേക്ക് പോവാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ ഫ്യൂക്‌സിനോടു പറഞ്ഞു. മാര്‍ട്ടിന്‍ ഷെഫ്ലിസിന്റെയും, ബില്‍ ഡേസണിന്റെയും കയ്യിലുള്ള ആധുനികരീതിയിലുള്ള ഉപകരണങ്ങളൊക്കെ കണ്ടപ്പോള്‍ അവര്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നാണ് കരുതിയെന്ന് അടുത്തുള്ള ദ്വീപ് നിവാസികള്‍ പറഞ്ഞു.

ഇതുംകൂടി കേട്ടതോടെ ഫ്യൂക്‌സിന്റെ ആകാംക്ഷ വര്‍ധിച്ചു. അയാള്‍ ആ ദ്വീപിനെ കുറിച്ച് കൂടുതലറിയാന്‍ തന്നെ തീരുമാനിച്ചു. നേരത്തെ എന്‍വൈറ്റനേറ്റ് ദ്വീപില്‍ ജനവാസമുണ്ടായിരുന്നുവെന്നും കൃഷിയായിരുന്നു അവരുടെ ജീവിതമാര്‍ഗമെന്നും എന്നാല്‍ അവിടുത്തെ സസ്യങ്ങള്‍ക്കെല്ലാം ഒരുതരം മരതകപ്പച്ചനിറമായിരുന്നുവെന്നും ഫ്യൂക്‌സ് മനസ്സിലാക്കി. അസാധാരണ ആകൃതിയുള്ള നിരവധി പാറക്കൂട്ടങ്ങളായിരുന്നു ദ്വീപിലെമ്പാടും.

ഇങ്ങനെ ഒരു കൂട്ടം മനുഷ്യര്‍ അവിടെ വസിക്കുമ്പോഴാണ് കഥ മാറുന്നത്. ഒരു നാള്‍ പുക പോലെയുള്ള ചില രൂപങ്ങള്‍ അവിടെയുള്ള വീടുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇങ്ങനെയുള്ള പുകമനുഷ്യരെ തൊടുന്നവരാകട്ടെ ആ പുകയ്‌ക്കൊപ്പം അന്തരീക്ഷത്തില്‍ മറയാനും തുടങ്ങിയെന്നാണ് പറയുന്നത്.

ഇതേത്തുടര്‍ന്ന്, ദ്വീപിലുള്ള മനുഷ്യരുടെ ശവശരീരങ്ങള്‍ പലയിടത്തുമായി പ്രത്യക്ഷപ്പെട്ടു. അതോടെയാണ് ആ ദ്വീപ് ‘ശാപം പിടിച്ച ദ്വീപെ’ന്ന് അറിയപ്പെട്ടു തുടങ്ങിയത്. ആരും അങ്ങോട്ടു പോകാതെയുമായി. എന്നാല്‍, ഫ്യൂക്‌സ് ഇതിനെ വെറും കെട്ടുകഥളെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഈ ദ്വീപിലേക്കു പോകുന്ന മനുഷ്യരുടെ തിരോധാനത്തിനു പിന്നിലെ രഹസ്യം ഇതുവരെ വെളിവായിട്ടില്ല. സസ്യങ്ങളുടെ നിറവും സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും കൂട്ടിവായ്ക്കുമ്പോള്‍ എന്തൊക്കയോ ചില നിഗൂഢ സത്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ.

Related posts

Leave a Comment