ചെന്നൈ: ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച് ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ്.
അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്.ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു.
തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യക്കു ശ്രമിച്ചത്.രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചെന്ന് അജിതയുടെ അനുയായികൾ പറഞ്ഞു.
അതിനിടെ ക്രിസ്മസ്, പുതുവത്സരാശംസ നേർന്നു സ്ഥാപിച്ച ബാനറിൽ തന്റെ ചിത്രമില്ലെന്ന് ആരോപിച്ച് പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
