അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുപരിപാടിയിൽ അവതാരകയായി ശ്രദ്ധനേടിയ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനി മുർറം ശിവാനി (15) ആണ് മരിച്ചത്.
മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പെൺകുട്ടി സജീവമായി പങ്കെടുകയും അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്തത്. ഇർലപ്പള്ളിയിലെ മുത്തശിയുടെ വീട്ടിലാണ് ശിവാനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് വീണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം കഠിനമായി തോന്നുന്നുവെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നുമാണ് കത്തിൽ കുറിച്ചിരിക്കുന്നത്.
ഈ മാസം 24-നായിരുന്നു രാമ്പചോഡവരത്തെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത പരിപാടി നടന്നത്. ചടങ്ങിന്റെ അവതാരകയായി മികവ് പുലർത്തിയ ശിവാനി പ്രദേശവാസികളുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിദ്യാർഥിനിയുടെ അപ്രതീക്ഷിത വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471- 2552056
