കൊച്ചി: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ഏപ്രില്‍ 20 മുതല്‍ 2024 ഡിസംബര്‍ 31 വരെ ഇവിടെ 4,323 പേരാണ് ആത്മഹത്യയില്‍ അഭയം തേടിയത്.
തിരുവനന്തപുരം റൂറലില്‍ 2024 ല്‍ 1,160 പേരും, 2023 ല്‍ 1,201 പേരും, 2022 ല്‍ 1,127 പേരും, 2021 ല്‍ 835 പേരുമാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 2024 ല്‍ 448 പേരും 2023 ല്‍ 410 പേരും 2022 ല്‍ 361 പേരും 2021 ൽ 285 പേരും ആത്മഹത്യ ചെയ്തു.
ആത്മഹത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാലക്കാട് ആണ്. ഇവിടെ 2024 ല്‍ 901 പേരും 2023 ല്‍ 937 പേരും 2022 ല്‍ 874 പേരും 2021 ല്‍ 543 പേരും ജീവിതം അവസാനിപ്പിച്ചു. മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ആലപ്പുഴ ജില്ലയില്‍ ഇക്കാലയളവില്‍ 2,483 പേര് ആത്മഹത്യ ചെയ്തു. 2024 ല്‍ 736 പേരും 2023 ല്‍ 729 പേരും 2022 ല്‍ 633 പേരും 2021 ല്‍ 385 പേരുമാണ് ആലപ്പുഴയില്‍ ആത്മഹത്യ ചെയ്തത്.
എറണാകുളം റൂറലില്‍ 2,439 പേരും എറണാകുളം സിറ്റിയില്‍ 1,300 പേരും ജീവന് വേണ്ടെന്നുവച്ചവരുടെ കൂട്ടത്തിലുണ്ട്.അതേസമയം 2025 ജനുവരി മുതല്‍ മാര്‍ച്ച് 16 വരെയുള്ള കണക്കുകള്‍ പ്രകാരം കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 191 പേരാണ് ആത്മഹത്യ ചെയ്തത്. 137 പേര് ജീവിതം അവസാനിപ്പിച്ച ആലപ്പുഴയും 133 പേര് ആത്മഹത്യ ചെയ്ത കൊല്ലം സിറ്റിയുമാണ് പിന്നാലെയുള്ളത്. ഇക്കാലയളവില്‍ ആത്മഹത്യ നിരക്ക് കുറവുള്ളത് തിരുവനന്തപുരം സിറ്റിയിലാണ്- 27 പേര്.
സംസ്ഥാന യുവജന കമ്മീഷന്റെ പഠനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് 36നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ്. ഈ വിഭാഗത്തിലെ ആത്മഹത്യകളുടെ ശതമാനം 27.9 ആണെന്ന് “യുവജനങ്ങളുടെ മാനസികാരോഗ്യം വളര്‍ത്തല്‍: ആത്മഹത്യകളെക്കുറിച്ചുള്ള ഒരു പഠനം’ എന്ന കമ്മീഷന്റെ പഠനം സൂചിപ്പിക്കുന്നത്.
വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ഉപയോഗം, ജോലി സമ്മര്‍ദം, സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങള്‍, പ്രണയ പരാജയം, മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിമുകള്‍, അവിഹിത ബന്ധങ്ങള്‍ എന്നിവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
- സീമ മോഹന്‍ലാല്‍