കണ്ണൂർ: പയ്യന്നൂർ കോറോത്തെ സുനിഷയുടേത് കൊലപാതകമെന്ന ആരോപണവുമായി സുനിഷയുടെ അമ്മയും ബന്ധുക്കളും.
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഒത്തുകളിമൂലമാണെന്നുമാണ് ആരോപണം.
നീതിനിഷേധത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചതായും ബന്ധുക്കൾ കണ്ണൂർ പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 12നായിരുന്നു സുനിഷയുടെയും വിജീഷിന്റെയും പ്രണയവിവാഹം. ഇത് സുനിഷയുടെ മാതാപിതാക്കളെ പോലും അറിയിച്ചിരുന്നില്ല.
വിവാഹത്തിനുശേഷം ഭർതൃവീട്ടിൽ നിരന്തര പീഡനമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭർത്താവും ഭർത്താവിന്റെ അമ്മയും അച്ഛനും ചേർന്നാണ് പീഡിപ്പിച്ചത്. നിരന്തരം പീഡനം അനുഭവിക്കുന്നതായി സുനിഷ സ്വന്തം വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു.
തെളിവായി ഫോൺ സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് കൈയിലുണ്ട്. മാനസികവും ശാരീരികവുമായ പീഡനം നടന്നിരുന്നു.
സ്വന്തം വീട്ടിൽ ഫോൺ ചെയ്യുന്നതു തടയാൻ സുനിഷയുടെ മൊബൈൽ ഫോൺ ഭർത്താവിന്റെ അമ്മ നിലത്തെറിഞ്ഞ് പൊട്ടിച്ചു.
അച്ഛൻ വൃത്തികെട്ട രീതിയിലാണ് സുനിഷയോട് പെരുമാറിയിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.
സുനിഷയുടെ ജീവൻ അപകടത്തിലാണെന്നും കുട്ടിയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സുനിഷയുടെ അമ്മ 2020 ഓഗസ്റ്റ് അഞ്ചിന് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
അന്ന് പോലീസ് പ്രശ്നം ഗൗരവമായി എടുക്കാതെ ഒത്തുതീർപ്പാണുണ്ടാക്കിയത്.
സുനിഷയെയും ഭർത്താവ് വിജീഷിനെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ദിവസം ഭർതൃവീട്ടുകാർ മനഃപൂർവം സുനിഷയെ പയ്യന്നൂർ സബാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
2021 ഓഗസ്റ്റ് 29നാണ് സുനിഷ മരിച്ചത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, കണ്ണൂർ റൂറൽ എസ്പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചാണ് പ്രതികൾക്ക് ജാമ്യം നേടിക്കൊടുത്തത്.
ഈ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുനിഷയുടെ അമ്മ കെ.പി. വനജ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ സുനിഷയുടെ അമ്മ കെ.പി. വനജ, അച്ഛൻ കെ.വി. സുകുമാരൻ, ഇളയച്ഛൻ മോഹനൻ കുഞ്ഞിമംഗലം, വലിയമ്മ കെ.വി. ദേവകി, അമ്മാവൻ കെ.പി. മാധവൻ എന്നിവർ പങ്കെടുത്തു.
കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടൽ
സുനിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നതായി സംശയിക്കുന്നതായി കുടുംബം.
മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ.കെ. രാഗേഷിനെ സമീപിച്ചപ്പോൾ മോശമായ രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സമയം ചോദിച്ചിട്ടും നൽകിയില്ല. മുഖ്യമന്ത്രിയെ കാണാൻ പറ്റില്ലെന്നും കത്തയച്ചാൽ മതിയെന്നുമായിരുന്നു മറുപടി. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല.
പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നും നീതിക്കായി ഏതറ്റംവരെയും പോകാൻ തയാറാണെന്നും ബന്ധുക്കൾ പറഞ്ഞു.