പരവൂർ: സൂപ്പർഫാസ്റ്റ് ട്രെയിൻ മാനദണ്ഡങ്ങൾ പാലിക്കാത്ത ട്രെയിനുകളിലെ യാത്രക്കാരിൽ നിന്ന് ക്രമരഹിതമായി സർചാർജ് ഈടാക്കി റെയിൽവേ 168 കോടി രൂപയോളം പിരിച്ചെടുത്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ.
2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിലാണ് 190ലധികം ട്രെയിനുകളിലെ യാത്രക്കാരിൽ നിന്നാണ് ഇത്തരത്തിൽ തുക ഈടാക്കിയത്. ഇരുദിശകളിലേക്കുമുള്ള സർവീസുകളിൽ മണിക്കൂറിൽ കുറഞ്ഞത് 55 കിലോമീറ്റർ ശരാശരി വേഗതയുള്ള ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി അധിക തുക ഈടാക്കുന്നത്. എൻഡ്-ടു-എൻഡ് ദൂരവും യാത്രാ സമയവും കണക്കാക്കിയാണ് ഈ വേഗത നിശ്ചയിക്കുന്നത്.
എന്നാൽ, ഓഡിറ്റ് ചൂണ്ടിക്കാണിച്ച 190 ട്രെയിനുകളിൽ 100 എണ്ണം ഇപ്പോഴും ശരാശരി 55 കിലോമീറ്ററിൽ താഴെ വേഗതയിലാണ് ഓടുന്നതെന്ന് ഐസിഎംഎസ് ഡാറ്റ വിശകലനം ചെയ്തതിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സോണൽ റെയിൽവേകൾ ഇപ്പോഴും യാത്രക്കാരിൽ നിന്ന് സൂപ്പർഫാസ്റ്റ് സർചാർജ് ഈടാക്കുന്നത് തുടരുകയാണ്.
ട്രെയിൻ ഷെഡ്യൂളുകൾ കൃത്യമായി പരിഷ്കരിക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്ന ട്രെയിനുകളിൽ നിന്ന് മാത്രം അത്തരം നിരക്കുകൾ ഈടാക്കാനും സിഎജി ശിപാർശ ചെയ്തു.
