അയ്യോ സാറേ…അച്ഛനെ അടക്കിയിരിക്കുന്ന ആറടി മണ്ണെങ്കിലും തന്നിട്ട് പോണേ! തൃശൂര്‍ ഞാന്‍ എടുക്കുന്നു എന്ന സുരേഷ് ഗോപിയുടെ പ്രസംഗത്തിന് വീണ്ടും അതിഗംഭീര ട്രോള്‍; ഇത്തവണ ഓഡിയോ രൂപത്തില്‍

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ക്ക് ചാകരയൊരുക്കിയ സ്ഥാനാര്‍ത്ഥികളിലൊരാള്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായിരുന്നു. തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്നുളള സുരേഷ് ഗോപിയുടെ പ്രസംഗത്തെ ട്രോളന്മാര്‍ ആഘോഷമാക്കുകയുണ്ടായി.

സുരേഷ് ഗോപി എടുത്ത് കൊണ്ട് പോയ തൃശൂരിനെ ഓര്‍ത്ത് നിലവിളിക്കുന്ന യുവാവിന്റെ വീഡിയോയും അതിനിടെ വൈറലായിരുന്നു. ഏറ്റവും ഒടുവിലായി സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ ഒരു ഓഡിയോ പ്രചരിക്കുകയാണ്. ഇതിലും വിഷയം കാണാതെ പോയ തൃശൂര്‍ തന്നെ.

തൃശൂര്‍ എടുത്ത് കൊണ്ട് പോയതില്‍ സുരേഷ് ഗോപിയോട് ഒരാള്‍ പരാതിപ്പെടുന്ന രൂപത്തിലുളള ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തെ ശബ്ദം സുരേഷ് ഗോപിയുടേതിന് സമാനമാണ്. എന്നാലത് സുരേഷ് ഗോപി തന്നെയാണോ എന്നത് വ്യക്തമല്ല.

രസകരമായ ആ സംഭാഷണം ഇങ്ങനെയാണ്. സുരേഷ് ഗോപി സാറല്ലേ എന്ന ചോദ്യത്തോടെയാണ് ഫോണ്‍വിളിയുടെ തുടക്കം. സുരേഷ് ഗോപി മത്സരിച്ച തൃശൂരിലെ പേരമ്പ്ര എന്ന സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് ആള്‍ പറയുന്നു. തൃശൂര് സാര്‍ എടുത്തു എന്നാണ് എല്ലാവരും പറയുന്നത്.
അച്ഛനെ അടക്കിയ സ്ഥലം

അതിനിടെ ആരാണ് വിളിക്കുന്നത് പേരെന്താണ് എന്ന് സുരേഷ് ഗോപിയുടെ ശബ്ദത്തിലുളള ആള്‍ ചോദിക്കുന്നു. ആനന്ദ് എന്ന് മറുവശത്തുളള വ്യക്തി പ്രതികരിക്കുന്നു. തന്റെ അച്ഛനെ അടക്കിയിരിക്കുന്ന പേരാമ്പ്രയിലാണ്. അമല ഹോസ്പിറ്റലിന് അടുത്തുളള സ്ഥലമാണത്.

നിങ്ങളെന്നെ കളിയാക്കാന്‍ വിളിക്കുകയാണോ എന്ന് മറുവശത്ത് നിന്നും ചോദ്യമുണ്ട്. അല്ലെന്നും താന്‍ 25 വര്‍ഷമായി അച്ഛനെ അടക്കിയ സ്ഥലത്ത് പോയി മെഴുകുതിരി കത്തിക്കുന്നുണ്ടെന്ന് ആനന്ദ് മറുപടി കൊടുക്കുന്നു. അടുത്ത രണ്ട് മാസം കഴിഞ്ഞ് ചെല്ലുമ്പോ അവിടെ തൃശൂര്‍ ഉണ്ടാകത്തില്ല.

സര്‍ തൃശൂര്‍ എടുക്കുകയാണ് എന്നൊക്കെയാണല്ലോ പറയുന്നത്. തൃശൂര്‍ എനിക്ക് വേണം എന്നാണ് സുരേഷ് ഗോപിയുടെ ശബ്ദം മറുപടി നല്‍കുന്നു. പേരാമ്പ്രയിലെ ആറടി മണ്ണ് മാത്രം വിട്ട് ബാക്കിയെല്ലാം സാറേടുത്തോ എന്നാണ് ആനന്ദ് എന്നയാളുടെ മറുപടി. തൃശൂര്‍ എന്നത് പേരാമ്പ്ര കൂടി ചേര്‍ന്നിട്ടുളളതായത് കൊണ്ട് താനത് എടുത്തു എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.

അയ്യോ സാറേ എടുക്കല്ലേ സാറേ.. ബാക്കിയെല്ലാം എടുത്തോ സാറേ.. ആ ആറടി മണ്ണ് മാത്രം ബാക്കി വെച്ചോ എന്നും ആനന്ദന്‍ പറയുന്നു. അതൊന്നും പറ്റില്ലെന്നും തനിക്ക് തൃശൂര്‍ വേണമെന്നും ഞാനതിങ്ങ് എടുക്കുവാ എന്നും താനല്‍പ്പം തിരക്കിലാണ് എന്നും പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്. ഏതായാലും ഓഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറലാക്കിയിരിക്കുകയാണ്.

സുരേഷ് ഗോപിയെ ട്രോളി നേരത്തെ വീഡിയോയും പുറത്ത് വന്നിരുന്നു. ഈ വീഡിയോയില്‍ തൃശൂര്‍ കാണാനില്ലെന്നും കണ്ട് പിടിച്ച് തരണം എന്നും ആവശ്യപ്പെട്ട് കൊണ്ട് യുവാവ് പൊട്ടിക്കരയുകയാണ്. ഇയാളുടെ വാക്കുകള്‍ ഇങ്ങനെയാണ്: ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് പറഞ്ഞ് തരണം. ഇപ്പോ ഞാന്‍ അറിഞ്ഞതാണ്. ഞാന്‍ അത്യാവശ്യമായിട്ട് തൃശൂര്‍ വരെ ഒന്ന് പോകാനിരിക്കുകയായിരുന്നു. അപ്പോഴാണ് പറയുന്നത് തൃശൂര്‍ സുരേഷ് ഗോപി കൊണ്ട് പോയെന്ന്.

തൃശൂര്‍ സുരേഷ് ഗോപി എടുത്തെന്നാണ് ഞാന്‍ അറിയുന്നത്. എങ്ങോട്ടാണ് കൊണ്ട് പോയത് എന്നെനിക്ക് അറിയില്ല. കേരളത്തില്‍ തന്നെയാണോ അതോ കേരളത്തിന് പുറത്താണോ അതോ ഇന്ത്യയില്‍ തന്നെ ഉണ്ടോ എന്നെനിക്ക് അറിയില്ല. നിങ്ങളാരെങ്കിലും തൃശൂര്‍ എവിടാണ് എന്ന് ഒന്നറിയിക്കണം പ്ലീസ്..

ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തൃശൂര്‍ എനിക്ക് വേണം, നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ, എനിക്ക് വേണം ഈ തൃശൂര്‍ എന്നായിരുന്നു സുരേഷ് ഗോപിയുടെ വൈറല്‍ പ്രസംഗത്തിലെ വാക്കുകള്‍. തനിക്ക് നെറ്റിപ്പട്ടം ചാര്‍ത്തി തന്നാല്‍ ഗുരുവായൂര്‍ കേശവനായി, തെച്ചിക്കോട്ട് രാമചന്ദ്രനായി പാര്‍ലമെന്റിലുണ്ടാകും എന്നും സുരേഷ് ഗോപി പ്രസംഗിക്കുകയുണ്ടായി.

Related posts