ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവ വിശ്വാസം കൊണ്ടു മാത്രം ! സ്വപ്‌ന ദുരന്തം വിതച്ച ഒരു കുടുംബം ഇപ്പോള്‍ സന്തോഷിക്കുന്നു…

സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയരുന്നതിനു മുമ്പു തന്നെ സ്വപ്‌ന നല്ല ഒന്നാന്തരം ക്രിമിനലാണെന്നു തെളിയിക്കുന്നതാണ് എയര്‍ഇന്ത്യ ജീവനക്കാരനായ എല്‍.എസ് സിബുവിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തം.

സ്വപ്നയുടെയും കൂട്ടരുടെയും ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ജീവിതം മാറ്റിമറിച്ചത്. സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്.

ഈ സമയങ്ങളില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രമാണെന്നും പല രാത്രികളിലും മകളെയും കെട്ടിപ്പിടിച്ച് പൂജാമുറിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും എല്‍.എസ് സിബുവിന്റെ ഭാര്യ ഗീതാദേവി പറയുന്നു.

പഴവങ്ങാടി ഗണപതിയുടെ അനുഗ്രഹം കൊണ്ടാണ് സ്വപ്നയുടെയും കൂട്ടരുടെയും കള്ളക്കളികള്‍ ഇപ്പോള്‍ പുറത്തായതെന്നാണ് ഗീതാ ദേവി വിശ്വസിക്കുന്നത്. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി.

അന്വേഷണത്തില്‍ സ്വപ്നയുടെ ഇടപെടലുകള്‍ വ്യക്തമായി പുറത്തുവന്നു. 2020 ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് ആദ്യമായി ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന തെറ്റുകള്‍ ഏറ്റു പറഞ്ഞു. സിബുവിനെതിരെ പരാതി തയ്യാറാക്കിയതു പോലും സ്വപ്നയാണെന്ന് തെളിയുകയും ചെയ്തു.

സ്വപ്ന സുരേഷാണ് പാര്‍വതി സാബു എന്നപേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍, രണ്ടു മാസം മുന്‍പാണ് സാറ്റ്‌സില്‍ ജോലിയില്‍ പ്രവേശിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേര്‍ന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നല്‍കി.

17 പെണ്‍കുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന അനുമാനത്തില്‍ ക്രൈംബ്രാഞ്ച് എത്തി. ഇതിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തന്റെ ചെയ്തികള്‍ക്ക് കൂട്ടു നില്‍ക്കാത്തവരെ തകര്‍ക്കാന്‍ സ്വപ്‌ന ഏതറ്റം വരെയും പോകുമായിരുന്നു എന്നതിന് തെളിവാകുകയാണ് സിബുവിനുണ്ടായ ദുരനുഭവം.

Related posts

Leave a Comment