ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 171 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി സുനെ ലൂസും 30 റൺസുമായി തസ്മിൻ ബ്രിട്ട്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ക്രാന്തി ഗൗഡ്, ശ്രീ ചരണി, കാഷ്വി ഗൗതം, ഷെഫാലി വർമ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 43 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ദീപ്തി ശർമ 36 റൺസും റിച്ചാ ഘോഷ് 34 റൺസും അനുഷ്ക ശർമ 27 റൺസുമെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 22 റൺസാണ് സ്കോർ ചെയ്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എലിസ്-മാരി മാർക്സും കയ്ല റെയ്നെകെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുമി ശേഖുഖുനെ ഒരു വിക്കറ്റ് എടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
