വോട്ടിംഗ് മെഷീനുമായി പോളിംഗ് ഓഫീസര്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ഒരു രാത്രി കഴിഞ്ഞു ! ചോദിച്ചപ്പോള്‍ തന്റെ ബന്ധുവീടെന്ന് മറുപടി; പിന്നാലെ സസ്‌പെന്‍ഷനും…

വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ പോളിംഗ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തന്റെ ബന്ധുകൂടിയാണ് നേതാവെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേയ്ക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിംഗ് മെഷീനും കൊണ്ടുപോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവിടെ സുരക്ഷാ ചുമതലുയുള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

തോല്‍വിയ്ക്കു കാരണം ഇവിഎം അട്ടിമറിയെന്ന് ഊര്‍മിള മതോണ്ഡ്കര്‍ ! ഊര്‍മിള പരാജയപ്പെട്ടത് മൂന്നുലക്ഷത്തിലധികം വോട്ടുകള്‍ക്ക്…

തന്റെ പരാജയത്തിനു കാരണം ഇവിഎം അട്ടിമറിയെന്ന് ആരോപിച്ച് നോര്‍ത്ത് മുംബൈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ഡ്കര്‍. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ഊര്‍മിള ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മിള പറഞ്ഞു. കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ. മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്നു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു നടി. ഗോപാല്‍ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളില്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഊര്‍മിളയ്ക്കു ലഭിച്ചത് 176000 വോട്ടുകളാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്നും നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്.

Read More