വടകര: കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ ടാറിംഗ് തുടങ്ങിയതിനെതിരെ പരാതി ഉയർന്നു. എടോടി മുതൽ പണിക്കോട്ടിറോഡ് വരെയുള്ള നാലു കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവൃത്തിക്കെതിരെയാണ് പരാതിയുമായി ഡിവൈഎഫ്ഐ രംഗത്തുവന്നത്.ആറു കോടി രൂപ മുടക്കിയുള്ള നവീകരണ പ്രവൃത്തിയിൽ മേപ്പയിൽ പച്ചക്കറി മുക്കിലാണ് പരാതിക്കിടയാക്കിയ കാര്യം.
റോഡിനിരുവശവുമുളള കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടണമെന്ന് ഡിവൈഎഫ്ഐ മേമുണ്ട മേഖല കമ്മിറ്റി നേരത്തെ തന്നെ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി താലൂക്ക് സർവെ വിഭാഗം റോഡിന്റെ വിവിധ ഭാഗങ്ങൾ അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ മതിലുകളും കടകളും മറ്റു കെട്ടിടങ്ങളും റോഡ് കയ്യേറിയാണ് നിർമിച്ചിരിക്കുന്നതെന്ന് സർവെ വിഭാഗം കണ്ടെത്തി. എന്നാൽ ഇത് ഒഴിപ്പിക്കാനുള്ള ഒരു നടപടിയും പിഡബ്ല്യുഡി അധികൃതർ കൈക്കൊണ്ടിട്ടില്ല. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ ധൃതിപിടിച്ച് കഴിഞ്ഞ ദിവസം ടാറിംഗും ആരംഭിച്ചിരിക്കുകയാണ്. ടാറിംഗ് പൂർത്തിയാവാൻ പോകുകയാണ്.
കയ്യേറ്റം ഒഴിപ്പിക്കാത്തത് മൂലം പലയിടങ്ങളിലും വെള്ളം പോകാൻ ഓവുചാൽ പോലുമില്ല. വഴിയാത്രക്കാർ നടന്ന് പോകാനും ബുദ്ധിമുട്ടുന്നു. ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്ഐ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പരാതിയും നൽകി.