കുട്ടിയ്ക്കുവേണ്ടി വഴിയരികില്‍ നിന്ന് വാങ്ങിയ പാവയ്ക്കകത്ത് നിന്നും ദുര്‍ഗന്ധം! തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കൊച്ചുകുട്ടികളുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്ക്കായി ആലപ്പുഴ സ്വദേശിനി പങ്കുവയ്ക്കുന്ന അനുഭവം

യാത്രയ്ക്കിടിയില്‍ എവിടെയെങ്കിലും കളിപ്പാട്ടങ്ങളോ പാവകളോ വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടാല്‍ അതിനായി വാശിപിടിച്ചു കരയാത്ത കുട്ടികളുണ്ടാവില്ല. കുട്ടികളെ അസ്വസ്ഥരാക്കേണ്ട എന്നു കണ്ട് മാതാപിതാക്കള്‍ അത് വാങ്ങിക്കൊടുക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ടെഡി ബെയറിനായി വാശിപിടിച്ച് കരഞ്ഞ കുട്ടിയ്ക്ക് അതിനെ വാങ്ങി നല്‍കിയ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ പങ്കുവച്ച ഒരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

സംഭവമിങ്ങനെ…ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു ആലപ്പുഴ സ്വദേശികളായ ശ്രീമോളും കുടുംബവും. അങ്ങനെ വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ വെച്ച് റോഡരികില്‍ പാവകളെ വില്‍ക്കാന്‍ വച്ചതുകണ്ട് വാശിപിടിച്ച കുഞ്ഞിന് ശ്രീമോള്‍ ഒരു ടെഡി ബിയറിനെ വാങ്ങിച്ചുകൊടുത്തു. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാവയ്ക്കകത്തു നിന്നും അതിയായ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുറന്നുനോക്കിയപ്പോള്‍ കണ്ടത് ആശുപത്രി മാലിന്യങ്ങള്‍. രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡുകളും ശ്രീമോള്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. തുറന്നതിന് ശേഷവും തൊടാന്‍ പോലും കഴിയാത്തത്ര രൂക്ഷ ഗന്ധമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഫേസ്ബുക്ക് ലൈവില്‍ ശ്രീമോള്‍ വ്യക്തമാക്കിയത്. ഇത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. ശ്രീമോള്‍ പറഞ്ഞു.

വീടിനകത്ത് നിന്നും ദുര്‍ഗന്ധം വന്നപ്പോഴും പാവയെ ശ്രദ്ധിച്ചിരുന്നില്ല. സാധാരണ ടെഡി ബെയറിനുള്ളില്‍ പഞ്ഞിയോ സ്‌പോഞ്ചോ ആണ് നിറച്ചു വയ്ക്കുന്നത്. അതുകൊണ്ട് പാവയെ സംശയിച്ചിരുന്നില്ല. പിന്നീട് ദുര്‍ഗന്ധത്തിനുള്ള കാരണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് പാവയെ പരിശോധിച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഇതര സംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ കൈയില്‍ നിന്ന് 350 രൂപയ്ക്ക് വാങ്ങിച്ച പാവയിലാണ് ഇത്തരത്തിലുള്ള ആശുപത്രി മാലിന്യങ്ങള്‍ കണ്ടെത്തിയത്.

Related posts