കാബൂൾ: തീവ്രവാദത്തെ വളർത്തി വലുതാക്കി അവശ്യകാര്യങ്ങൾക്കുപയോഗിക്കുന്ന രണ്ടു രാജ്യങ്ങൾ തീവ്രവാദത്തിന്റെ പേരിൽ സംഘർഷത്തിലേർപ്പെടുന്നുവെന്ന കൗതുകമാണ് അഫ്ഗാൻ-പാക്കിസ്ഥാൻ യുദ്ധത്തിനുള്ളത്. തൊണ്ണൂറുകളിൽ താലിബാൻ പ്രസ്ഥാനം പിറവികൊണ്ടതുതന്നെ പാക്കിസ്ഥാനിലെ മദ്രസകളിലാണ്.
പാക്കിസ്ഥാനിലെ സൈന്യവും ഇന്റലിജൻസ് ഏജൻസികളും ദീർഘകാലം താലിബാനിൽ വലിയതോതിൽ സ്വാധീനം ചെലുത്തിയിരുന്നു. 2021ൽ അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം പിടിച്ചപ്പോൾ ആദ്യം സ്വാഗതം ചെയ്തവരിലും പാക്കിസ്ഥാനുണ്ടായിരുന്നു. “അടിമത്തത്തിന്റെ ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞു” എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ, പഴയതുപോലെ വരുതിയിൽ നിർത്താൻ കഴിയുന്ന പ്രസ്ഥാനമല്ല താലിബാനെന്ന് പാക്കിസ്ഥാനു വൈകാതെ മനസിലായി.
ടിടിപിയും ബലൂച് വിഘടനവാദികളും
പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ഗോത്രമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തെഹ്രിക് ഇ താലിബാൻ എന്ന ഭീകരപ്രസ്ഥാനവും (ടിടിപി- പാക് താലിബാനെന്നും അറിയപ്പെടുന്നു) ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികളും അടുത്തകാലത്ത് ആക്രമണം വർധിപ്പിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു കാരണം.
ടിടിപിയുടെ പല നേതാക്കളും ബലൂച് വിഘടനവാദികളും അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. അഫ്ഗാൻ താലിബാൻ ഇവർക്ക് സംരക്ഷണം നല്കുന്നതായും പറയുന്നു.
ആരോപണങ്ങൾ താലിബാൻ നിഷേധിക്കുകയാണ്. തങ്ങളുടെ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റിന് പാക്കിസ്ഥാൻ പിന്തുണ നല്കുന്നുവെന്ന ആരോപണവും താലിബാൻ ഉന്നയിക്കുന്നുണ്ട്.
യുദ്ധം തുടങ്ങിയത് ഒക്ടോബറിൽ
പാക്-അഫ്ഗാൻ യുദ്ധം കഴിഞ്ഞ വർഷം ഒക്ടോബറിലേ തുടങ്ങിയതാണ്. ഇരുവിഭാഗവും അതിർത്തിപ്രദേശങ്ങളിൽ വലിയ ആക്രമണങ്ങൾ നടത്തി. ഡസൻകണക്കിനു പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി. തുർക്കി, ഖത്തർ, സൗദി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അന്നുണ്ടാക്കിയ ദുർബല വെടിനിർത്തലാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പാക് വ്യോമസേന അഫ്ഗാനിസ്ഥാനിലെ രണ്ട് അതിർത്തി പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തി. തുടർന്ന് താലിബാന്റെ പ്രത്യാക്രമണമുണ്ടായി. ഇതാണ് കാബൂളിലടക്കം ബോംബിടാൻ പാക് സേനയെ പ്രേരിപ്പിച്ചത്. അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാൻ ഭീകരരാണെന്നതിനു നിഷേധിക്കാൻ പറ്റാത്ത തെളിവുണ്ടെന്നാണ് പാക് വൃത്തങ്ങൾ പറയുന്നത്.
മേൽക്കൈ പാക്കിസ്ഥാന്
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ തിരിച്ചടി തുടരുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെട്ടത്. ശക്തമായ വ്യോമസേനയുള്ള അണ്വായുധശക്തിയായ പാക്കിസ്ഥാനെ നേരിടാനുള്ള ശേഷി താലിബാനില്ല. സാന്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾക്കു നടുവിലാണു താലിബാൻ.
സൈനികരുടെ എണ്ണംകൊണ്ടും ആയുധശേഷികൊണ്ടും താലിബാൻ പാക്കിസ്ഥാനോടു കിടനിൽക്കുന്ന എതിരാളിയല്ല. സോവ്യറ്റ് സേനയും അമേരിക്കൻ സേനയും ഉപേക്ഷിച്ചു പോയതും കരിഞ്ചന്തയിൽനിന്നു വാങ്ങിയതുമായ ആയുധങ്ങളാണ് അവർക്കുള്ളത്.
