ലോകം കാത്തിരുന്ന ആ കാഴ്ച ഇതാ! ഗുഹയില്‍ നിന്ന് രക്ഷപെട്ട് ആശുപത്രിയില്‍ സന്തോഷത്തോടെ കഴിയുന്ന കുട്ടികളുടെ വീഡിയോ പുറത്ത്; ആരോഗ്യനില തൃപ്തികരമെന്നതും ആശ്വാസമുണര്‍ത്തുന്നു

ലോകമൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന ആ വലിയ വിജയം സംഭവിച്ചിരിക്കുന്നു. തായ്‌ലന്റിലെ ഗുഹയില്‍ അകപ്പെട്ട പന്ത്രണ്ട് കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ കോച്ചിനെയും ലോകമൊന്നു ചേര്‍ന്നു നിന്ന് മോചിപ്പിച്ചിരിക്കുന്നു.

ലോകം കാത്തിരുന്ന കുട്ടികളുടെ സന്തോഷ കാഴ്ച്ചകള്‍ തായ്ലന്‍ഡ് പുറത്ത്വിടുകയുണ്ടായി. അതാണിപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു. 17 ദിവസം ഗുഹയില്‍ കഴിഞ്ഞതിന്റെ പരിണതഫലമായി കുട്ടികളുടെ ശരീരഭാരം രണ്ടുകിലോവരെ കുറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല.

കുട്ടികളെ ഗുഹയില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു കുട്ടിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ട്. ആദ്യ ഘട്ടത്തില്‍ രക്ഷിച്ച നാലു കുട്ടികളും തങ്ങളുടെ മാതാപിതാക്കളുമായി കൂടികാഴ്ച്ച നടത്തി.

ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുട്ടികളെയും പരിശീലകനെയും അടുത്ത സീസണില്‍ തങ്ങളുടെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പതിനേഴ് ദിനങ്ങളായി ഗുഹയില്‍ കുടുങ്ങി കിടന്ന കുട്ടികളും പരിശീലകനും മൂന്ന് ഘട്ടങ്ങളായി നടത്തിയ അടിയന്തര സുരക്ഷാ പ്രവര്‍ത്തനത്തിലൂടെ ഇന്നലെയാണ് എല്ലാവരും പുറത്തെത്തിയത്.

നേരത്തെ തായലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാന്‍ മയങ്ങാനുള്ള മരുന്ന് കൊടുത്തിരുന്നുവെന്ന് രക്ഷാസംഘത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മൂന്നാഴ്ചയോളം ഗുഹയില്‍ കുടുങ്ങി കിടന്ന കുട്ടികളെ രക്ഷിക്കാന്‍ ചെറിയ തോതില്‍ ആന്റി-ആങ്‌സൈറ്റി മരുന്നുകള്‍ നല്‍കുകയായിരുന്നു.

ചെളിയും വെള്ളവും നിറഞ്ഞ ഇരുണ്ട ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിക്കാന്‍ അത്തരമൊരു മരുന്നിന്റെ ആവശ്യമുണ്ടായിരുന്നതിനാലാണ് നല്‍കിയതെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

പതിനേഴ് ദിവസത്തിന് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളേയും കോച്ചിനേയും രക്ഷപ്പെടുത്തിയത്. കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ് ഇന്നലെ വൈകിട്ടോടെ എല്ലാവരെയും പുറത്തെത്തിക്കാന്‍ സാധിച്ചത്.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ തന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എല്ലാ കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്സുക്ക് മാധ്യമങ്ങളെ അറിയിച്ചു.

കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്‍കി. എട്ടുപേരുടെയും എക്സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്സുക്ക് അറിയിച്ചത്.

Related posts