മുംബൈ: താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച ജയൻ ശിവാനന്ദൻ നായർക്കു തോക്ക് ലഭിച്ചത് ഗുജറാത്തിൽനിന്നെന്ന് മൊഴി. ഗുജറാത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നു ജയൻ മൊഴി നൽകിയതായി സീനിയർ പോലീസ് ഇൻസ്പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു.
യുവതി സഹായം അഭ്യർഥിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ ജയൻ യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്നു വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു.
ഒമ്പതാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ വളർത്തിയത് അതിക്രമത്തിന് ഇരയായ യുവതിയുടെ കുടുംബമാണ്. സ്കൂളിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. സ്കൂൾ വളപ്പിൽനിന്നു വാഴപ്പഴം പറിക്കുന്നതു യുവതി ചോദ്യം ചെയ്തതാണ് യുവാക്കളുമായി തർക്കത്തിനു കാരണമായത്.
യുവതിയെ പലതവണ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. താനെ മുംബ്രയിലെ ബിസ്മില്ലാ ചാളിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തപ്പോൾ യുവതി ജയനെ വിളിച്ചുവരുത്തുകയായിരുന്നു. തോക്കുമായി സ്ഥലത്തെത്തിയ ജയൻ വെടിവയ്ക്കുകയും ഇരുവരും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാലു കിലോമീറ്റർ അകലെനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ജയനെ റിമാൻഡ് ചെയ്തു. യുവതിക്കെതിരെയും കേസെടുത്തു.
കൊല്ലത്താണ് കുടുംബവീടെന്നും ഏറെക്കാലം കോല്‍ക്കത്തയിൽ താമസിച്ചിരുന്നതായും ജയൻ പോലീസിനു മൊഴി നൽകി. ജയൻ മുൻ സൈനികനാണെന്നും പരിശീലനം ലഭിച്ചവർക്കു മാത്രമേ ഇത്ര കൃത്യതയോടെ വെടിവയ്ക്കാൻ കഴിയൂ എന്നും പോലീസ് പറഞ്ഞു.
