മെഡിക്കൽകോളജ്: ബന്ധുവിനും കുഞ്ഞിനുമൊപ്പം ഗുരുവായൂരിൽ നിന്ന് തന്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിയെ പിന്തുടരുകയും ആക്രമിക്കുകയും ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ആർപിഎഫിലെ കോണ്‍സ്റ്റബിൾ തന്പാനൂർ പോലീസിന്റെ പിടിയിലായി.
കരിക്കകം ക്ഷേത്രത്തിനു സമീപം ശ്രേയസിൽ കൃഷ്ണകുമാർ (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിന്നാസ്പദമായ സംഭവം. ബാലരാമപുരം സ്വദേശിനിയായ യാത്രക്കാരിയാണ് ആക്രമണത്തിന് ഇരയായത്. ട്രെയിനിറങ്ങിയശേഷം അസമയമായതിനാൽ ഓട്ടോപിടിച്ച് വീട്ടിലേക്ക് പോകുന്നതിന് ഒരുങ്ങവെ ഇവർക്കു സമീപമെത്തിയ കൃഷ്ണകുമാർ സ്ത്രീയെ ബലമായി ഓട്ടോയിൽ നിന്ന് പുറത്തിറക്കി.
ഇതു തടഞ്ഞ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ ഇയാൾ മർദിച്ചു. സംഭവം ചോദ്യം ചെയ്ത ഓട്ടോഡ്രൈവർക്കുനേരേ അസഭ്യവർഷവുമുണ്ടായി. സ്ത്രീ ബഹളംവച്ചതോടെ കൃഷ്ണകുമാർ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്പാനൂർ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി.
ഓട്ടോയാത്രിക ഒരു കേസിലെ പ്രതിയാണെന്നും അതിനാൽ സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്യണമെന്നും പറഞ്ഞായിരുന്നു ഇവരെ സവാരിഓട്ടോയിൽ നിന്നു വലിച്ചിറക്കിയത്. കേസിൽ കുടുക്കിയശേഷം യാത്രക്കാരിയിൽനിന്നു പണം കവരുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
തന്പാനൂർ എസ്എച്ച്ഒ വി. സജികുമാർ, എസ്ഐ കെ.എൽ സന്പത്ത്, ക്രൈം എസ്ഐ സുരേഷ്ചന്ദ്ര ബാബു, അലിഖാൻ, അനിൽകുമാർ, നിതിൻ എന്നിവർ ചേർന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.