അപമാനം ഭയന്നു പരാതിപ്പെടാന്‍ തയാറാകുന്നില്ല! സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍; ജിതിന്റെ തന്ത്രം ഇങ്ങനെ…

facebook

നിലമ്പൂര്‍: മന്പാട് കാട്ടുമുണ്ടയിലെ വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണം തട്ടിയെടുത്ത യുവാവ് പിടിയില്‍. വഴിക്കടവ് മാമാങ്കര സാളിഗ്രാമത്ത് വീട്ടില്‍ ജിതി(24)നെയാണ് വീട്ടമ്മയുടെ പരാതിയില്‍ നിലന്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഫേസ്ബുക്കിലൂടെ വീട്ടമ്മയുമായി പരിചയപ്പെട്ട ജിതിന്‍ പിന്നീട് വീട്ടമ്മയെ സ്ഥിരം ഫോണ്‍ ചെയ്യുമായിരുന്നു. കഴിഞ്ഞ രണ്ടിനു യുവതിയുടെ വീടിനടുത്തെത്തി ഒന്നര പവന്‍ സ്വര്‍ണം ഇയാള്‍ കൈക്കലാക്കിയിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ട കാര്യം വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്. പ്രതിയുമൊന്നിച്ച് കടയിലെത്തി പോലീസ് സ്വര്‍ണാഭരണം വീണ്ടെടുത്തു.

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവതികളുമായി ചാറ്റു ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഫോണ്‍ ചെയ്ത് ബന്ധം സുദൃഢമാക്കിയാണ് തട്ടിപ്പു നടത്തുന്നത്. അപമാനം ഭയന്നു ഇരകളാവുന്ന സ്ത്രീകള്‍ പലപ്പോഴും ഇയാള്‍ക്കെതിരെ പരാതിപ്പെടാന്‍ തയാറാകാന്നുമില്ല. ചെയ്ത ഫോണ്‍ കോളുകളും അയച്ച ടെക്സ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും എടുത്തു സൂക്ഷിച്ച് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ രീതിയാണ്.

ഫോണ്‍ റെക്കോര്‍ഡുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്നു പറഞ്ഞും ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ട്. ജിതിന്‍ നിരവധി കളവു കേസുകളില്‍ പ്രതിയാണ്. വഴിക്കടവ്, നിലന്പൂര്‍, എടക്കര, പോത്തുകല്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ മനോജ് പറയറ്റ, അഡിഷണല്‍ എസ്‌ഐ രാധാകൃഷ്ണന്‍, സിപിഒമാരായ ഷാഫി, അരുണ്‍, എസ് സിപിഒ ഗോപാ ലന്‍ എന്നിവരാണ് പ്രതികളെ പിടികൂടി കേസിന്‍റെ തുടരന്വേഷണം നടത്തുന്നത്.

Related posts