ഇരുമുറി വീട്ടിലെ തറയില്‍ കിടന്നുറങ്ങിയ കുട്ടിക്കാലം; മുന്നോട്ടു നയിച്ചത് തെരുവിലെ ക്രിക്കറ്റു കളിയും വായനയും ; ലോകം അറിയുന്ന സുന്ദര്‍ പിച്ചൈ എന്ന പിച്ചൈ സുന്ദരരാജന്റെ ജീവിതം ഈ തലമുറയിലെ യുവാക്കള്‍ക്ക് ഒരു പാഠപുസ്തകമാണ്…

ന്യൂഡല്‍ഹി: സുന്ദര്‍ പിച്ചൈ എന്ന വ്യക്തിയെക്കുറിച്ചറിയാത്ത ടെക് പ്രേമികള്‍ ഇന്ന് ലോകത്തുണ്ടാവില്ല. ടെക് ഭീമന്‍ ഗൂഗിളിന്റെ തലപ്പത്തേക്ക് ചുമ്മാ നടന്നു കയറിയ ആളല്ല പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചായി. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ബാക്കിപത്രമാണ് ഇന്നു കാണുന്നതൊക്കെ. ദരിദ്രമായ ഒരു തമിഴ്ഗ്രാമത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന ആ ജീവിതത്തെക്കുറിച്ച് സുന്ദര്‍ പിച്ചൈപറയുന്നതിങ്ങനെ…

‘അന്നത്തെ എന്റെ ജീവിതം തീര്‍ത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്റെ തറയില്‍ ഞങ്ങള്‍ കിടന്നുറങ്ങുമായിരുന്നു. ഞാന്‍ വളര്‍ന്നു വന്ന സമയത്ത് വരള്‍ച്ച പതിവായിരുന്നു. അതു സമ്മാനിച്ച ആശങ്കകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നും കിടക്കക്കരികെ ഒരു കുപ്പി വെള്ളമില്ലാതെ എനിക്ക് ഉറങ്ങാനാകില്ല. സമീപത്തെ മറ്റു വീടുകളിലെല്ലാം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവസാനം ഞങ്ങള്‍ക്കും സ്വന്തമായി ഒരു ഫ്രിഡ്ജായി. അന്നത് വലിയൊരു കാര്യമായിരുന്നു.

പക്ഷേ, എനിക്ക് വായിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു. ഞാന്‍ ഒരുപാട് പഠിച്ചിരുന്നു. കയ്യില്‍ കിട്ടിയ എന്തും അന്നു വായിക്കുമായിരുന്നു. ഡിക്കന്‍സിനെയൊക്കെ വായിച്ചത് ആ സമയത്തായിരുന്നു. സുഹൃത്തുക്കള്‍, തെരുവിലെ ക്രിക്കറ്റ് കളി, വായന – ഇതായിരുന്നു അന്നത്തെ ജീവിതം. ഒരിക്കലും ഒരു കുറവോ നഷ്ടബോധമോ തോന്നിയിരുന്നില്ല.’ ന്യൂയോര്‍ക്ക് ടൈംസ് ലേഖകനോട് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്റെ ആദ്യകാലത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.

ജീവിതവിജയം തേടുന്നവര്‍ക്ക് ഒരു ഉത്തമമാതൃകയാണ് സുന്ദര്‍ പിച്ചൈയുടെ ജീവിതം. അമേരിക്കയില്‍ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുന്‍പ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍. എന്നാല്‍ സത്യ നാദെല്ലയേക്കാളേറെ ഉയരത്തിലാണ് ഇന്ന് സുന്ദര്‍ പിച്ചായിയുടെ ജീവിതം.തമിഴ്നാട്ടിലെ ചെന്നൈയില്‍ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നാണ് അദ്ദേഹം ഗൂഗിളിന്റെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. തന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു ആ പദവി.

വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദര്‍ പിച്ചൈ ജനിക്കുന്നത്. രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയില്‍ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്‌കൂളിന്റെ ക്രിക്കറ്റു നായകനായിരുന്ന പിച്ചൈ സ്‌കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്‌കൂള്‍ കാലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം ഖൊരഖ്പൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യില്‍ നിന്നും മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായിരുന്നു പിച്ചൈ.

ടെക് വിദഗ്ധരെ സൃഷ്ടിക്കുന്നതില്‍ പ്രമുഖരായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പിച്ചൈ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. പെല്‍സില്‍വാനിയ യൂണിവേഴ്സിറ്റിയുടെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗൂഗിളില്‍ ചേരുന്നതിനു മുന്‍പ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയല്‍ കമ്പനിയില്‍ എഞ്ചിനീയറായും, മകെന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ആയും പിച്ചൈ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിച്ചൈ 2004ലാണ് ഗൂഗിളിലെത്തുന്നത്. വെബ് ബ്രൗസര്‍ ഗൂഗിള്‍ ക്രോമിന്റെയും ആന്‍ഡ്രോയിഡിന്റെയുമെല്ലാം പിറകില്‍ പ്രവര്‍ത്തിച്ച പ്രധാന തല ഈ തമിഴ്‌നാട്ടുകാരന്റേതായിരുന്നു. ഗൂഗിള്‍ ക്രോം വന്‍ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടൂള്‍ബാര്‍, ഡെസ്‌ക്ടോപ് സെര്‍ച്, ഗാഡ്ജെറ്റ്സ്, ഗൂഗിള്‍ ഗിയേഴ്സ് ആന്‍ഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മാപ്സ് എന്നിവ വികസിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോര്‍മാറ്റ് രൂപകല്‍പന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്. 2013 മാര്‍ച്ച് 13-ന് ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ചേര്‍ക്കപ്പെട്ടപ്പോള്‍ പിച്ചൈയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറുകയായിരുന്നു അത്. ഗൂഗിള്‍ ആല്‍ഫബെറ്റ് കമ്പനി രൂപീകരിച്ചതിലും പിച്ചൈ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ജീവിതാവസ്ഥയെ സ്വയംപഴിയ്ക്കുന്ന ഇന്നത്തെ തലമുറയിലെ യുവാക്കളെല്ലാം കണ്ടുപഠിക്കേണ്ടതാണ് ഈ ജീവിത വഴികള്‍.

Related posts