മണ്‍മറഞ്ഞത് ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ പ്രധാനമന്ത്രി ! പേരു പോലെ ദൃഢമായ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായി;കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ഈ തന്ത്രജ്ഞത

അടല്‍ ബിഹാരി വാജ്‌പേയിയുടെ വിയോഗത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു മുന്‍ പ്രധാനമന്ത്രിയെ മാത്രമല്ല ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഒരു വിശിഷ്യ വ്യക്തിത്വത്തെ കൂടിയാണ്.

അഞ്ചു വര്‍ഷം തികച്ച് ഭരിച്ച ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായ വാജ്‌പേയിയെ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു വാജ്‌പേയി. ടെലികോം രംഗത്ത് ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് പ്രേരകശക്തിയായതും റോഡ്,റെയില്‍,വ്യോമ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ചതും അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു.

1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘ് രൂപികരിക്കാന്‍ മുമ്പില്‍ നിന്നവരില്‍ ഒരാളായിരുന്നു വാജ്‌പേയി. 1957ല്‍ ജനസംഘിന്റെ ടിക്കറ്റില്‍ രണ്ടാം ലോക്‌സഭയില്‍ അംഗമായി. അന്നു മുതല്‍ ഇങ്ങോട്ട് ഒമ്പത് തവണയാണ് ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ വിദേശകാര്യ മന്ത്രി വാജ്‌പേയി ആയിരുന്നു. നയതന്ത്രകാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള പ്രാവീണ്യത്തിനുള്ള അംഗീകാരമായിരുന്നു അത്. 1980ല്‍ ജനസംഘം ബിജെപിയായപ്പോഴും പാര്‍ട്ടിയിലെ അനിഷേധ്യ സാന്നിദ്ധ്യമായി വാജ്‌പേയി തുടര്‍ന്നു.

1996ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ അന്നത്തെ രാഷ്ട്രപതിയായ ശങ്കര്‍ദയാല്‍ ശര്‍മ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ വാജ്‌പേയിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. മെയ് പതിമൂന്നിന് വാജ്‌പേയി ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ലോകസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പതിമൂന്നു ദിവസത്തിനു ശേഷം രാജി വയ്‌ക്കേണ്ടിവന്നു.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത കാരണം 1998ല്‍ ലോകസഭ പിരിച്ചുവിട്ടതിനു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിലും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തുടര്‍ന്ന് മറ്റു കക്ഷികളുമായി ചേര്‍ന്ന് ദേശീയ ജനാധിപത്യസഖ്യം(എന്‍ഡിഎ) ഉണ്ടാക്കുന്നതില്‍ ബിജെപി വിജയിച്ചതോടെ വാജ്‌പേയിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു.

പതിമൂന്നുമാസത്തെ ആയുസേ ആ പ്രധാനമന്ത്രിപദത്തിനുണ്ടായിരുന്നുള്ളൂ.എഐഎഡിഎംകെ പാലം വലിച്ചതോടെ മന്ത്രിസഭയ്ക്ക് അധികാരം നഷ്ടമായി എങ്കിലും കാവല്‍ മന്ത്രിസഭയായി വാജ്‌പേയി മന്ത്രിസഭ തുടര്‍ന്നു.

ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടത്തിയതും വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്താണ്. 1998ല്‍ മെയ്മാസത്തില്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ വച്ച് നടത്തിയ ആണവ പരീക്ഷണം ഭൂമിയ്ക്കടിയിലായിരുന്നു നടത്തിയത്.1999 ഫെബ്രുവരി 21ന് സുപ്രധാനമായ ലാഹോര്‍ കരാറില്‍ വാജ്‌പേയി ഒപ്പുവച്ചു.

പിന്നീടായിരുന്നു ഇന്ത്യന്‍ സൈനികരുടെ പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമായ കാര്‍ഗില്‍ യുദ്ധം. ലൈന്‍ ഓഫ് കണ്‍ട്രോള്‍(നിയന്ത്രണ രേഖ) ലംഘിച്ച് പാക് പട്ടാളവും കാഷ്മീര്‍ തീവ്രവാദികളും നുഴഞ്ഞുകയറ്റം നടത്തിയതാണ് യുദ്ധത്തിനു കാരണമായത്.

വ്യോമസേനയുടെ പിന്തുണയോടെ ഇന്ത്യന്‍ കരസേന നടത്തിച്ച വീരോചിത പോരാട്ടവും അന്താരാഷ്ട്ര സമ്മര്‍ദ്ദവും പാകിസ്ഥാനെ പിന്നോട്ടടിച്ചു. ജൂലൈ 26ന് യുദ്ധം ഇന്ത്യ വിജയിച്ചു. കാര്‍ഗില്‍ യുദ്ധവിജയം വാജ്‌പേയിയുടെ നയതന്ത്ര വൈദഗ്ധ്യത്തിന്റെ വിജയം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.

യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെയും വിദേശരാജ്യങ്ങളെയും ഉപയോഗിച്ച് പാകിസ്ഥാനുമേല്‍ വാജ്‌പേയി നിരന്തര സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഒടുവില്‍ ആ തന്ത്രം വിജയം കാണുകയും ചെയ്തു.

യുദ്ധവിജയം വാജ്‌പേയിയ്ക്ക് വരുന്ന തിരഞ്ഞെടുപ്പിലും തുണയായി. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലെത്തി.1999 ഒക്ടോബര്‍ മൂന്നിന് വാജ്‌പേയി മൂന്നാം വട്ടവും ഇന്ത്യന്‍ പ്രധാനമന്ത്രിയായി.

2004വരെ ആ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വഹിച്ച് കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിസഭ എന്ന ബഹുമതിയും വാജ്‌പേയി മന്ത്രിസഭ സ്വന്തമാക്കി. 1998മുതല്‍ 2004വരെയുള്ള കാലയളവില്‍ ഒട്ടേറെ പുത്തന്‍ വികസനപദ്ധതികള്‍ വാജ്‌പേയി വിഭാവനം ചെയ്തു.

ദേശീയപാതാ വികസനപദ്ധതിയും,പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയും ഇതിന് ദൃഷ്ടാന്തമാണ്. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര,വ്യാപാര ബന്ധങ്ങളില്‍ വന്‍ പുരോഗതിയുണ്ടാക്കാനും വാജ്‌പേയിക്കു സാധിച്ചു.

നരസിംഹറാവുവിന്റെ സാമ്പത്തിക ഉദാരീകരണം വിപുലപ്പെടുത്തുക വഴി ധാരാളം വിദേശനിക്ഷേപം ഇന്ത്യയിലുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണവും ബാങ്കിംഗ് മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായി.

എന്നാല്‍ 1999ലെ വിമാനറാഞ്ചലും വാജ്‌പേയിയുടെ ഭരണകാലത്ത് നടന്ന ഒരു പ്രധാനസംഭവമായിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് അഫ്ഗാനിലെ കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടു പോയ വിമാനത്തിലെ ഏഴു ബന്ദികളെ മോചിപ്പിക്കാനായി വാജ്‌പേയിയ്ക്ക് മൂന്നു ഭീകരരെയാണ് വിട്ടയയ്‌ക്കേണ്ടി വന്നത്.

അന്നു വിട്ടയയ്ച്ചവരില്‍ പ്രമുഖനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍ പിന്നീട് 2001ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിന് ചൂക്കാന്‍ പിടിച്ചു എന്നത് വിധി വൈപര്യമായി. 2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ അരനൂറ്റാണ്ടു നീണ്ട വാജ്‌പേയിയുടെ പാര്‍ലമെന്റ് ജീവിതത്തിനും അന്ത്യമായി. സജീവ രാഷ്ട്രീയത്തില്‍ നിന്നും പതിയെ അദ്ദേഹം വിടവാങ്ങി,

ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി ഹിന്ദിയില്‍ പ്രസംഗിച്ച വ്യക്തിയും വാജ്‌പേയിയാണ്. 1992ല്‍ രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.പിന്നെയും പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

ഒടുവില്‍ 2014ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നയും അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയില്‍ അടല്‍ എന്ന വാക്കിന്റെ അര്‍ഥം ദൃഢം,അചഞ്ചലം,സധൈര്യം എന്നിങ്ങനെയാണ്. അതുപോലെ ധീരമായ ഒരു ജീവിതത്തിനാണ് 94-ാം വയസില്‍ തിരശ്ശീല വീണത്.

Related posts