പരവൂർ: ലോക റെയിൽവേ ചരിത്രത്തിൽ പുതിയൊരധ്യായം കുറിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ബിലാസ്പൂർ–മണാലി–ലേ റെയിൽവേ ലൈനിന്റെ ഭാഗമായി ലഡാക്കിലെ തഗ്ലാംഗ് ലാ-യിൽ (തെംഗ്ല) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നു.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 17,580 അടി ഉയരത്തിൽ നിർമിക്കുന്ന ഈ സ്റ്റേഷൻ, നിലവിൽ ചൈനയുടെ കൈവശമുള്ള റിക്കാർഡാണ് തകർക്കാൻ പോകുന്നത്. ചൈനയിലെ താംഗുല സ്റ്റേഷൻ 16,627 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തന്ത്രപരമായ പ്രാധാന്യമുള്ള ഈ റെയിൽവേ ലൈൻ ചൈന അതിർത്തിയോട് ചേർന്നുള്ള ലഡാക്ക് മേഖലയ്ക്ക് ഏത് കാലാവസ്ഥയിലും തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കും. അതിർത്തിയിലേക്ക് സൈനികരെയും ഭാരമേറിയ യുദ്ധോപകരണങ്ങളെയും അതിവേഗം എത്തിക്കാൻ ഇത് ഇന്ത്യൻ സേനയെ സഹായിക്കും. ദേശീയ സുരക്ഷയിലും പ്രതിരോധ ലോജിസ്റ്റിക്സിലും ഈ പാത വലിയ വിപ്ലവം സൃഷ്ടിക്കും.
ഏകദേശം 489 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയിൽ അദ്ഭുതകരമായ എൻജിനിയറിംഗ് നിർമിതികളാണ് ഉൾപ്പെടുന്നത്. ആകെ ദൂരത്തിന്റെ 55 ശതമാനവും (ഏകദേശം 270 കിലോമീറ്റർ) തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 62-ലധികം തുരങ്കങ്ങൾ ഇതിനായി നിർമിക്കും. ആഴമേറിയ ഗ്ലേഷ്യൽ താഴ്വരകൾക്കും നദികൾക്കും കുറുകെ 120-ലധികം വൻകിട പാലങ്ങൾ നിർമിക്കും.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭൂഗർഭ റെയിൽവേ സ്റ്റേഷൻ കീലോങ്ങിൽ വരും. ഇത് പൂർണമായും ഒരു തുരങ്കത്തിനുള്ളിലായിരിക്കും നിർമിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയും. നിലവിൽ റോഡ് മാർഗം 40 മണിക്കൂർ എടുക്കുന്ന യാത്ര ട്രെയിനിൽ 20 മണിക്കൂറായി മാറും.
ഏകദേശം 1.31 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചെലവ് കണക്കാക്കുന്നത്. ലഡാക്കിലെ ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഈ റെയിൽ ലിങ്ക് വലിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
