നടി ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു വിവരം;വീട്ടില്‍ നിന്ന് റെയ്ഡില്‍ കണ്ടെത്തിയത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ; പുറത്തു വരുന്നത് കൊടും പീഡനത്തിന്റെ കഥകള്‍…

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിയ്ക്കു നിര്‍ത്തി പീഡിപ്പിച്ച നടി ഭാനുപ്രിയയ്‌ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍. ഇവര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയതിനു പിന്നാലെയാണ് റെയ്ഡില്‍ വീട്ടില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയെന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈ ടി.നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല ജോലിക്ക് നിന്ന പെണ്‍കുട്ടികള്‍ നടിയുടെ വീട്ടില്‍ വച്ച് പീഡനത്തിനിരയായെന്നും ഇവര്‍ മൊഴി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കുട്ടികള്‍ക്ക് ശമ്പളം കൊടുക്കുന്നില്ലെന്നു പറഞ്ഞ് ഇവരില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.മാത്രമല്ല മാതാപിതാക്കളെ കാണാനും ഭാനുപ്രിയ കുട്ടികളെ അനുവദിച്ചിരുന്നില്ല. നടിയുടെ വീട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കാട്ടി ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. മാത്രമല്ല നടിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ നാലുപെണ്‍കുട്ടികളാണ് ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്നതെന്നും ഇവരെ ഒരാളാണ് എത്തിച്ചതെങ്കില്‍ അതിനു പിന്നില്‍ വന്‍ മനുഷ്യക്കടത്ത് സംഘങ്ങളുണ്ടെന്നുമാണ് റവോ കത്തില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടികളെ ജോലിയ്ക്കു വയ്ക്കുന്ന സമയത്ത് തങ്ങള്‍ക്ക് 15 വയസ് കഴിഞ്ഞെന്നാണ് അവര്‍ തന്നോടു പറഞ്ഞതെന്നും താന്‍ അവരെ യാതൊരു തരത്തിലും ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് ഭാനുപ്രിയ പറയുന്നത്. 14 വയസുകാരിയെ വീട്ടുജോലിയ്ക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ്ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ചെന്നൈയിലെ വീട്ടിലാണ് ഭാനുപ്രിയ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി നിശ്ചയിച്ചത്.

എന്നാല്‍ കഴിഞ്ഞ പതിനെട്ടു മാസമായി പെണ്‍കുട്ടിക്ക് ശമ്പളം നല്‍കുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നല്‍കിയതായി സമാല്‍കോട്ടേ സ്റ്റേഷന്‍ എസ്‌ഐ വ്യക്തമാക്കിയിരുന്നു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോള്‍ അതില്‍ ചിലതു മാത്രമാണ് തിരികെ നല്‍കിയതെന്നും പരാതി നല്‍കുമെന്നു പറഞ്ഞപ്പോഴാണ് തനിക്കെതിരേ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം മുമ്പോട്ടു വന്നതെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നു. ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നാണ് നടി പൊലീസിനോട് പറഞ്ഞത്.

Related posts