കണ്ണൂർ/തൃശൂർ: സംസ്ഥാനത്ത് ഇന്നലെ രാത്രി കണ്ണൂരിലും തൃശൂരിലുമായുണ്ടായ മൂന്നു വാഹനാപകടങ്ങളിലായി ഒരു കുട്ടിയടക്കം നാലു പേർ മരിച്ചു.
കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ടുപേരും തൃശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ചു രണ്ടു പേരും തൃശൂർ വലപ്പാട് ബൈക്കപകടത്തിൽ ഒരാളുമാണു മരിച്ചത്.
കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ച് ചിറക്കൽ കാട്ടാമ്പള്ളി ഇടയിൽപീടിക പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ റുഖിയയുടെ മകൻ പി.സി.അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ നിയാസിന്റയും റംനാസിന്റെയും മകൾ റാഫിയ (5) എന്നിവരാണ് മരിച്ചത്.
ഇവരുടെ കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.അപകടത്തിൽ പരിക്കേറ്റ അജീറിന്റെ മറ്റൊരു ബന്ധുവായ ഫാത്തിമ (8) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയി മടങ്ങുമ്പോൾ ഇന്നലെ രാത്രി 9.40 നായിരുന്നു അപകടം. കാസർഗോഡ് കോളജിൽ മതപഠന വിദ്യാർഥിയാണ് അജീർ.
മരിച്ച റാഫിയ കാഞ്ഞിരത്തറ പുഴാതി സെൻട്രൽ യുപി സ്കൂൾ എൽകെജി വിദ്യാർഥിനിയാണ്. അജീറിന്റെ സഹോദരങ്ങൾ: അഷ്കർ,അസ്കർ. റാഫിയയുടെ സഹോദരി: നാഫിയ.
തൃശൂരിൽ തൃപ്രയാർ സെന്ററിന് വടക്ക് ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കളാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മരിച്ച ആളുകളെ തിരിച്ചറിയാനാകാത്ത വിധമാണ്. ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച ഒരാളുടെ മൃതദേഹം തൃശൂർ മദർ ആശുപത്രിയിലും ഒരാളുടേത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലുമാണ്.ഗുരുതരമായ പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശികളായ അനസ് (24), മുഹമ്മദ് ബിലാൽ (23), ഷിഹാസ് (24) എന്നിവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി പിന്നീട് മറ്റൊരു കാറിലും ഇടിച്ചു.
അപകടത്തിൽപ്പെട്ട കാർ പൂർണമായി തകർന്നു. വലപ്പാട് ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
തൃശൂർ വലപ്പാട് കുരിശുപള്ളി വളവില്‍ ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പഴഞ്ഞി ചെറുതുരുത്തി മേലയില്‍ ദാസന്റെ മകന് ജുബിന്‍ ദാസ്(24 ) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ടൈല്‍ പണിക്കാരനായ ജുബിന്‍ ഓവർടൈം പണി കഴിഞ്ഞശേഷം തൃപ്രയാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ; ഉഷ. സഹോദരന് : ജിഷ്ണു.