കളക്ടര്‍ക്കു മുമ്പില്‍ മുട്ടുമടക്കി കല്ലട മുതലാളി; കല്ലട മുതലാളിയെ രക്ഷിക്കാനായി ഉന്നതതല ഇടപെടലുണ്ടായെങ്കിലും പതറിയില്ല; കല്ലടയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കി ടി വി അനുപമ വീണ്ടും താരമാകുമ്പോള്‍…

തൃശൂര്‍: യാത്രക്കാരോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്തു കൂട്ടുന്ന കല്ലട ബസിന് ഒടുവില്‍ കിട്ടേണ്ടത് കിട്ടി. സുരേഷ് കല്ലടയെ രക്ഷിക്കാന്‍ ഉന്നതര്‍ അഹോരാത്രം പരിശ്രമിച്ചപ്പോള്‍ അവയെയെല്ലാം തച്ചുതകര്‍ത്തത് കളക്ടര്‍ ടിവി അനുപമയുടെ നിശ്ചയദാര്‍ഢ്യം.

യാത്രക്കാര്‍ ആക്രമത്തിനിരയായ ബസിന് ഒരു വര്‍ഷത്തേക്ക് ഇനി ഷെഡില്‍ കിടക്കാം. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിനിയെ മലപ്പുറത്ത് ബസില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെ പഴയ കേസ് വീണ്ടും സജീവമായത്. ഇതോടെ അനുപമ ഇടപെട്ടു. ഇതോടെ അതിവേഗ തീരുമാനവും വന്നു. ശക്തന്റെ നാടാണ് തൃശൂര്‍. ഇവിടെ പഴയ കാലത്തെ അനുസ്മരിപ്പിക്കും വിധം നീതി ഉറപ്പാക്കുകയാണ് അനുപമ. ഇതാണ് കല്ലട സുരേഷിനും പണിയാകുന്നത്.

കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ (റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി) യോഗത്തിലാണ് തീരുമാനം. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. യോഗത്തില്‍ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.

ഉടമയെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ നിയമ പരിശോധനക്കായി ഫയല്‍ മാറ്റി. അതിവേഗ മറുപടിയും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ എല്ലാം വേഗത്തിലായി.

വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാനുള്ള ആര്‍ടിഎയുടെ തീരുമാനം. കളക്ടറുടെ കര്‍ശന നിലപാടാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കളക്ടര്‍ നേരിട്ട് യോഗം വിളിച്ചതു കൊണ്ട് തന്നെ തീരുമാനം അട്ടിമറിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. യോഗത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല. ഏപ്രില്‍ 21ന് തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയില്‍ മര്‍ദിച്ചു റോഡിലിറക്കിവിട്ട സംഭവത്തിലെ പരാതിയിലാണ് പെര്‍മിറ്റ് റദ്ദാക്കുന്നത്.

നടപടികള്‍ക്കായി എറണാകുളം ആര്‍ടിഒ, ബസ് രജിസ്റ്റര്‍ ചെയ്ത ഇരിങ്ങാലക്കുട ആര്‍ടിഒക്ക് കേസ് കൈമാറുകയായിരുന്നു. കല്ലട സുരേഷിന്റെ സ്വാധീനത്തെത്തുടര്‍ന്ന് കേസില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുമ്പോഴാണ് പീഡനക്കേസ് വരുന്നത്. ഇതോടെ മുമ്പ് പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശയും മുക്കിയത് വാര്‍ത്തകളില്‍ എത്തി. ഇതോടെ കളക്ടര്‍ ഇടപെട്ടു. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, ആര്‍ടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ, റൂറല്‍ പൊലീസ് സൂപ്രണ്ട് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് തീരുമാനവും.

യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, പെര്‍മിറ്റ് റദ്ദാക്കുന്നത് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ അനുമതി ലഭിച്ചശേഷം മതിയെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ വിലയിരുത്തി. അതോടെയാണ് ആര്‍ടിഎ യോഗം ജില്ലാ കലക്ടര്‍ ടി.വി. അനുപമ വിളിച്ചത്. ഈ യോഗത്തിലും മുതലാളിക്ക് വേണ്ടി വാദിച്ചവരുണ്ട്.

പെര്‍മിറ്റ് പെട്ടെന്നു റദ്ദാക്കിയാല്‍ ബസ് ഉടമ കോടതിയില്‍ പോകും. അങ്ങനെ വരുമ്പോള്‍ നിയമപരമായി പറഞ്ഞുനില്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയണമെന്നാണണ് വാദമുയര്‍ത്തിയത്. ഇതിലും അനുപമ ഇടപെട്ടു. അതിവേഗം നിയമോപദേശം തേടി. ഇതോടെ കല്ലടയ്ക്ക് വിലക്കും വന്നു. കളക്ടറുടെ കൃത്യമായ ഇടപെടലാണ് കല്ലടയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാന്‍ കാരണം. കല്ലട സുരേഷ് യോഗത്തിന് എത്താഞ്ഞതും യോഗം വിളിച്ചത് അനുപമയായതിനാലാണ്. ഈ നടപടിയിലൂടെ അനുപമ വീണ്ടും കൈയ്യടി നേടുകയാണ്.

Related posts