ഏറ്റുമാനൂർ: സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാൾ ഭക്ഷണത്തിന് പ്രശസ്തി. ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തിൽ അതിദയനീയം. ഒഴുക്കു നിലച്ച് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഇന്നലെ ഷാപ്പിൽ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു.
അയ്മനം പഞ്ചായത്തിലെ തൊള്ളായിരം പാടശേഖരത്തിലാണ് ഷാപ്പ്. ഒരുവശത്ത് പാടശേഖരവും മറുവശത്ത് തോടും. മലിനജലം കെട്ടിക്കിടക്കുന്ന തീർത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. തോട്ടിലെ വെള്ളം തീർത്തും മലിനമാണ്.
ശനിയാഴ്ചയാണ് കുമരകത്തുനിന്നുള്ള സംഘം ഷാപ്പിൽ എത്തിയതും കള്ളും ഭക്ഷണവും കഴിച്ചതും. അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും ഇവിടെ വൻ തിരക്കായിരുന്നു. ഇന്നലെ ഷാപ്പ് അടഞ്ഞുകിടന്നു.
