ഞങ്ങള്‍ക്ക് നോക്കുകൂലി നിര്‍ബന്ധമാ! നോക്കുകൂലിയായി 10000 രൂപ ആവശ്യപ്പെട്ട് തൊഴിലാളി സംഘം; 5000 രൂപ വാങ്ങിക്കൊടുത്ത് പോലീസിന്റെ നാടകം

craneകാട്ടാക്കട:കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കാന്‍ കൊണ്ടുവന്ന ഭൂഗര്‍ഭ കേബിളുകള്‍ ഇറക്കുന്നതിനു 10,500  രൂപ നോക്കുകൂലി ആവശ്യപ്പെട്ട് കോട്ടൂരിലെ ഒരുസംഘം തൊഴിലാളികള്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞു. ഒടുവില്‍ നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പോലീസ് ഇടപെട്ട് 5000 രൂപ തൊഴിലാളികള്‍ക്ക് വാങ്ങി നല്‍കുകയായിരുന്നു.കോട്ടൂര്‍ ആദിവാസി മേഖലയിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായെത്തിയതായിരുന്നു കേബിള്‍.

വെള്ളിയാഴ്ച രാത്രിയാണ് 14 ഡ്രം കേബിള്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയത്. ഇന്നലെ രാവിലെ തന്നെ കോട്ടൂരിലെ പലസംഘടനകളില്‍ പെട്ടവരും പെടാത്തവരുമായി തൊഴിലാളികള്‍ സ്ഥലത്തെത്തിയിരുന്നു.  കഴിഞ്ഞ തവണ കൊണ്ടുവന്ന കേബിള്‍ തൊഴിലാളികള്‍ തോന്നിയപോലെ ഇറക്കിയപ്പോള്‍ കേബിള്‍ കേടായി. ഫലമോ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇക്കുറി കേബിള്‍ ഇറക്കാനായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ക്രെയിനും സംഘടിപ്പിച്ചു വന്നപ്പോഴാണു നോക്കുകൂലി നല്‍കാതെ ഇറക്കാനാവില്ലെന്നു തൊഴിലാളികളെന്ന് അവകാശപ്പെടുന്ന സംഘം വാശിപിടിച്ചത്. രാവിലെ എത്തിയ തൊഴിലാളികള്‍ മൂന്നുമണിവരെ തര്‍ക്കിച്ചുനിന്നു.വിവരം അറിഞ്ഞ് നെയ്യാര്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്.

പോലീസുകാര്‍ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നതോടെ വെട്ടിലായത് ബോര്‍ഡ് ജീവനക്കാരാണ്. തൊഴിലാളികള്‍ പറയുന്നതാണ് ന്യായമെന്നു പറഞ്ഞ പോലീസ് തൊഴില്‍ വകുപ്പാണു നടപടി സ്വീകരിക്കേണ്ടതെന്നും പറഞ്ഞു. ഒരു ഡ്രം കേബിള്‍ ഇറക്കാന്‍ നോക്കുകൂലിലായി 750 രൂപ നിരക്കില്‍ 10,500രൂപയാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ പൊലീസ് ഇടപെട്ട് ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് അയ്യായിരം രൂപ വാങ്ങി നല്‍കി പ്രശ്‌നം പരിഹരിച്ചു. പൊലീസിന്റെ നടപടിയില്‍ പ്രദേശവാസികള്‍ വ്യാപകമായ പ്രതിഷേധമാണുയര്‍ത്തിയിരിക്കുന്നത്.

Related posts