കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ നവീകരണത്തിലേക്ക്. പതിറ്റാണ്ടുകളായി യാത്രക്കാർ നേരിടുന്ന ബുക്കിംഗ് മന്ദതയ്ക്കും സാങ്കേതിക തടസങ്ങൾക്കും പരിഹാരമായി 1,000 കോടി രൂപ ചെലവിൽ അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) റെയിൽവേ സജ്ജമാക്കുന്നു.
നിലവിലെ 40 വർഷം പഴക്കമുള്ള സോഫ്റ്റ്വേറിനു പകരമായി അതിവേഗവും സുരക്ഷിതവുമായ പുതിയ സാങ്കേതികവിദ്യയാകും വരിക. ഇതോടെ നിലവിലുള്ള ബുക്കിംഗ് ശേഷിയുടെ അഞ്ചിരട്ടി കൈകാര്യം ചെയ്യാൻ റെയിൽവേയ്ക്ക് സാധിക്കും. നിലവിൽ മിനിറ്റിൽ 25,000 ടിക്കറ്റുകൾ മാത്രം ബുക്ക് ചെയ്യാൻ കഴിയുന്നിടത്ത്, പുതിയ സംവിധാനത്തിലൂടെ മിനിറ്റിൽ 1,25,000 ടിക്കറ്റുകൾ വരെ വേഗത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ക്രിസ്) ആണ് ഇതിന്റെ നിർവഹണ ഏജൻസി. ടിക്കറ്റ് ബുക്കിംഗിലെ തത്സമയ ഡൈനാമിക് ട്രാഫിക് മാനേജ്മെന്റ്, ബഹുഭാഷാ ഇന്റർഫേസ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
ടിക്കറ്റിംഗ് രംഗത്ത് വലിയ വെല്ലുവിളിയായിരുന്ന ഓട്ടോമേറ്റഡ് ബുക്കിംഗ് ആപ്പുകളെയും (ബോട്ടുകൾ) വ്യാജ ടിക്കറ്റ് ഏജന്റുമാരെയും തടയാൻ നവീകരണത്തിലൂടെ സാധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന വേളയിൽ ബോട്ടുകൾ ഉപയോഗിച്ച് ടിക്കറ്റ് കൈക്കലാക്കുന്ന രീതി പുതിയ സുരക്ഷാ സംവിധാനങ്ങളിലൂടെ പൂർണമായും തടയപ്പെടും. ആധാർ അധിഷ്ഠിത പ്രാമാണീകരണവും പുതിയ അതിവേഗ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂൺ അവസാനത്തോടെ പുതിയ സംവിധാനം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് ഡിജിറ്റൽ നവീകരണത്തെ റെയിൽവേ കാണുന്നത്.
എസ്.ആർ. സുധീർ കുമാർ
