ഇതാണോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ്? കുടിക്കാന്‍ ചോദിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയത് കക്കൂസ്; അന്ന് രാത്രി സംഭവിച്ചതെന്തെന്ന് കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡേഴ്സ് വെളിപ്പെടുത്തുന്നു

Y5RYഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും പൊതുസമൂഹത്തില്‍ അവര്‍ നേരിടുന്ന വിവിധതരത്തിലുള്ള അവഗണനകളുടെയും ചൂഷണങ്ങളുടെയും വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊച്ചിയില്‍ കഴിഞ്ഞ രാത്രിയില്‍ ഭിന്നലിംഗക്കാര്‍ പോലീസിന്റെ ആക്രമണത്തിന് ഇരയായെന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ആ സംഭവത്തിലും പഴികേട്ടത് ഭിന്നലിംഗക്കാര്‍ തന്നെയായിരുന്നു. എന്നാല്‍ ആ രാത്രിയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ഭിന്നലിംഗക്കാരായ ഏതാനും പേര്‍. ഒരു മാധ്യമത്തോട് നടത്തിയ തുറന്നുപറച്ചിലിലാണ് അവര്‍ ഇക്കര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മെട്രോയിലെ ജോലി കഴിഞ്ഞവരടക്കം ഇന്നലെ രാത്രി പത്തരയോടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തേക്ക് പോവുകയായിരുന്നു. താമസസ്ഥലത്തേക്ക് പോകുന്നവരും ഭക്ഷണം കഴിക്കാന്‍ എത്തിയവരുമൊക്കെയായി 15 പേരാണ് ഉണ്ടായിരുന്നത്. ബസ്റ്റാന്റിലേക്ക് കടക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാര്‍ ഞങ്ങളുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അയാള്‍ ഞങ്ങടെ കൂട്ടത്തിലെ അഞ്ചോളം പേരുടെ ബാഗ് തട്ടിയെടുക്കാന്‍ നോക്കി. അതിനിടെ കോഴിക്കോട് നിന്നുള്ള പാര്‍വ്വതിയുടെ ഹാന്റ് ബാഗ് അവര്‍ തട്ടിയെടുത്തു. പിടിച്ച് വലിക്കുന്നതിനിടെ ഫോണ്‍ നിലത്ത് വീണ് പൊട്ടി. പിടിച്ച് വലിക്കുന്നതിനിടെ ഫോണ്‍ നിലത്ത് വീണ് പൊട്ടി. ഇതോടെ എല്ലാവരും ഓടിക്കൂടി ബാഗ് തട്ടിപ്പറിച്ചയാളെ പിടികൂടി.

ഞങ്ങളും അവിടെയുണ്ടായിരുന്ന നാട്ടുകാരും കൂടിയാണ് അയാളെ പിടിച്ച് വച്ചത്. ഇതോടെ അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമുണ്ടായി. അയാളുടെ ആക്രമണത്തില്‍ ഞങ്ങളിലൊരാള്‍ നിലത്ത് വീണു. അതിനിടെ ഒരു ഓട്ടോ ചേട്ടന്‍ അയാളെ അടിക്കുകയും ചെയ്തു. നാട്ടുകാര്‍ കൂടി പറഞ്ഞത് പ്രകാരമാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് വിവരം വിളിച്ച് പറഞ്ഞത്. പോലീസ് എത്തിയിട്ടേ അയാളെ വിടൂ എന്ന് തീരുമാനിച്ചിരുന്നു. അത്രയ്ക്ക് അയാള്‍ ഉപദ്രവിച്ചിരുന്നു. ഫോണ്‍ വിളിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പോലീസെത്തി. എന്നാല്‍ പിടികൂടിയ ആളെ പറഞ്ഞ് വിട്ട് പോലീസ് ഞങ്ങളെ പ്രതികളാക്കുകയാണ് ചെയ്തത്. എത്ര അവഗണനയോടെയാണ് അവര്‍ സംസാരിച്ചതും പെരുമാറിയതെന്നും അറിയാമോ… പോലീസ് ഞങ്ങളെ അവജ്ഞയോടെയാണ് കണ്ടത്. ചീത്തവിളിച്ചു. എന്തിന് ഇവിടെ വന്നു എന്നാണ് പോലീസ് ചോദിച്ചത്. എതിര്‍ത്ത് സംസാരിച്ചതോടെ പോലീസുകാര്‍ ഞങ്ങളെ കസ്റ്റിഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തൊരു നീതിയാണിത്, എന്തൊരു ന്യായമാണിത്.

ഇതാണോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ്. സ്റ്റേഷനിലെത്തിയതിന് ശേഷം ക്രൂരമായ പെരുമാറ്റമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐ അനന്തലാല്‍ ഞങ്ങളെ അപമാനിച്ച് സംസാരിച്ചു. കൂട്ടത്തിലൊരാള്‍ സംഭവം ഫേസ്ബുക്ക് ലൈവ് ചെയ്യാന്‍ ശ്രമിച്ചതോടെ സിഐ ചിലരെ മര്‍ദ്ദിച്ചു. ദാഹത്തിന് അല്‍പ്പം വെള്ളം ചോദിച്ചപ്പോള്‍ പോലും തന്നില്ല. കക്കൂസ് ചൂണ്ടിക്കാട്ടി അവിടെ നിന്ന് കുടിച്ചോളാനാണ് സിഐ പറഞ്ഞത്. നേരം വെളുത്തപ്പോള്‍ എതിര്‍ത്ത് സംസാരിച്ച അഞ്ച് പേരെ കസ്റ്റഡിയിലെടുത്തശേഷം ഞങ്ങളെ വിട്ടയച്ചു. എന്തിനാണ് അവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല. ഇതൊക്കെ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ പോലും പേടിയാണ്. അവിടെയുള്ള പോലീസുകാരൊക്കെ ഞങ്ങളെ അറിയുന്നവരാണ്. ഞങ്ങളെന്തെങ്കിലും പ്രതികരിച്ച് ചാനലിലും പത്രത്തിലുമൊക്കെ ഫോട്ടോ വന്നാല്‍ പിന്നെ പകരം വീട്ടും. അതുകൊണ്ടാണ് പേര് പോലും വെളിപ്പെടുത്തരുതെന്ന് പറഞ്ഞതെന്ന് അവര്‍ പറയുന്നു. ഇനിയെന്താകുമെന്ന് അറിയില്ല. ഇപ്പോള്‍ തന്നെ സ്റ്റേഷനിലെ ഫോട്ടോസ് ഒക്കെ ഓണ്‍ലൈനിലും ഫേസ്ബുക്കിലുമൊക്കെ വന്നു. ഇനി അതിന്റെ പേരില്‍ ഇപ്പോ താമസിക്കുന്നിടത്ത് നിന്ന് ഇറക്കിവിടുമോ എന്നാണ് പേടി. കഷ്ടപ്പെട്ടിട്ടാണ് താമസ സ്ഥലം കിട്ടിയത്. ഇറക്കിവിട്ടാല്‍ പെരുവഴിയിലാകും. അതാണ് പേടി… സര്‍ക്കാരിന് ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില്‍ താമസ സ്ഥലം ഒരുക്കുകയാണ് ആദ്യം വേണ്ടതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Related posts