ആലപ്പുഴ: പട്ടണത്തിലെ റോഡുകളിലേക്കും വൈദ്യുത ലൈനുകളിലേക്കും അപകടകരമായ രീതിയിൽ വളർന്നുനിൽക്കുന്ന വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റാത്ത അധികൃതരുടെ നടപടിക്കെതിരേ ജനരോഷം ശക്തമാകുന്നു.കാലവർഷം അടുത്തെത്തിയിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നഗരസഭയോ കെഎസ്ഇബിയോ തയാറാകുന്നില്ല. മരങ്ങളുടെ ചില്ലകൾ റോഡുകളിൽ വൈദ്യുത ലൈനുകളുടെ മുകളിലേക്കുവരെ പടർന്നുകിടക്കുകയാണ്.
കാറ്റും മഴയും ഉണ്ടാകുമ്പോൾ ചില്ലകൾ കമ്പികളിൽ തട്ടി വൻതോതിൽ സ്പാർക്കിംഗ് ഉണ്ടാകുന്നതും വൈദ്യുതി മണിക്കൂറുകളോളം തടസപ്പെടുന്നതും പതിവാണ്. ഏതു നിമിഷവും മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൻ ദുരന്തമുണ്ടാകാമെന്ന ഭീതിയിലാണ് യാത്രക്കാർ. വലിയൊരു അപകടം നടന്നതിനുശേഷം മാത്രം ഉണർന്നുപ്രവർത്തിക്കാനാണോ അധികൃതരുടെ ഭാവമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
റോഡുകളിലേക്ക് വൃക്ഷശിഖരങ്ങൾ പടർന്നുപന്തലിച്ചതോടെ കരിയിലകൾ വീണ് റോഡുകൾ മൂടുന്നതും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നുണ്ട്. നേരിയ മഴ പെയ്താൽ പോലും ഈ കരിയിലകൾ റോഡിൽ കിടന്ന് ചീഞ്ഞ് വഴുക്കലുണ്ടാക്കുന്നത് പതിവാണ്.
ഇതിനിടയിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ നഗരസഭ ഇരട്ടത്താപ്പ് കാണിക്കുന്നതായും ആക്ഷേപമുണ്ട്.
പട്ടണത്തിലെ സർക്കാർ ഓഫീസ് വളപ്പുകളിൽനിന്ന് റോഡിലേക്ക് വീഴുന്ന ഇലകൾ മാത്രം നഗരസഭാ ജീവനക്കാർ കൃത്യമായി തൂത്തുമാറ്റുന്നുണ്ട്. എന്നാൽ, തൊട്ടടുത്തുള്ള പൊതുവഴികളിലെ കരിയിലക്കൂട്ടങ്ങൾ നീക്കം ചെയ്യാൻ താമസമെടുക്കും. മഴക്കാലം പൂർണമായി എത്തുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റാനും റോഡിലെ കരിയിലകൾ നീക്കം ചെയ്യാനും നഗരസഭയും കെഎസ്ഇബിയും യുദ്ധകാലാടിസ്ഥാനത്തിൽ സംയുക്തമായി രംഗത്തിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരാതികൾ നിരവധി, പക്ഷേ ഫലമില്ല
റോഡിലെ തടസങ്ങളും ഇലക്ട്രിക് ലൈനുകളിലെ അപകടസാധ്യതയും ചൂണ്ടിക്കാട്ടി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ, നഗരസഭയ്ക്കും വൈദ്യുതി വകുപ്പിനും ആവർത്തിച്ച് പരാതി നൽകുന്നുണ്ട്. എന്നാൽ, സമയബന്ധിതമായി ആരും ഒന്നും ചെയ്യുന്നില്ല. നിരന്തരം പരാതികൾ നൽകിയിട്ടും അധികൃതർ തികഞ്ഞ നിസംഗതയാണ് പുലർത്തുന്നതെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ പറഞ്ഞു.
