മെക്സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി വകയ്ക്കാതെ ക്യൂബയ്ക്ക് സഹായമെത്തിക്കാൻ മെക്സിക്കോ. ക്യൂബയ്ക്ക് ഭക്ഷണമുൾപ്പെടെ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം അറിയിച്ചു. ഈ ആഴ്ചയിൽ ക്യൂബയിലേക്ക് സഹായമെത്തിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
കരീബിയൻ ദ്വീപിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവയ്ക്കാൻ മെക്സിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഷെയ്ൻബോമിന്റെ പ്രസ്താവന. എന്നാൽ, ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ക്യൂബൻ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് ഷെയ്ൻബോം പറഞ്ഞു.
ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും നയതന്ത്രപരമായി പരിഹരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അവർ അറിയിച്ചു. അമേരിക്ക വെനസ്വേലയിൽ അധിനിവേശം നടത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യം ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിയിരുന്നു.
ഇതോടെ ക്യൂബയിലേക്ക് എണ്ണ കയറ്റുമതി നടത്തുന്ന പ്രധാന രാജ്യമായി മെക്സിക്കോ. 2025 ജനുവരി മുതൽ സെപ്റ്റംബർ 30വരെ പ്രതിദിനം 20,000 ബാരൽ എണ്ണ ക്യൂബയിലേക്കു മെക്സിക്കോ കയറ്റി യയച്ചതായി പെമെക്സ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മെക്സിക്കോ സന്ദർശനത്തിനു ശേഷം ഇത് ഏകദേശം 7,000 ബാരലായി കുറഞ്ഞു.
