മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് എന്നിവരുടെ ത്രികക്ഷി ചർച്ചയ്ക്കു സാധ്യത. ട്രംപും പുടിനും ഫോണിൽ ഇക്കാര്യം ചർച്ച ചെയ്തുവെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
നവംബറിൽ ചൈനയിലെ ഷെൻസെൻ നഗരത്തിൽ നടക്കുന്ന ഏഷ്യാ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയായിരിക്കും വേദി. ഇതിനു മുന്പ് മൂന്നു നേതാക്കളും ത്രികക്ഷി കൂടിക്കാഴ്ച നടത്തിയിട്ടില്ല.
നവംബർ 18-19 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്നാണ് റഷ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. ട്രംപ് പങ്കെടുക്കുന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധം അടക്കമുള്ള വിഷയങ്ങൾ ലോക നേതാക്കളുടെ പ്രഥമ ത്രികക്ഷി കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
