അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയി ! സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; വീഡിയോ കാണാം…

ബസ് സ്റ്റാന്‍ഡില്‍ അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടു പോയി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുളള ഗാല്‍ഷഹീദ് പ്രദേശത്താണ് സംഭവം. കുഞ്ഞിനെ യുവതി തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. കുഞ്ഞിനെ അമ്മയുടെ അടുത്തു നിന്നും യുവതി എടുത്തുകൊണ്ടു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയുടെ സമീപത്തായി ഒരാളെയും കാണാം. ഇത് ഇവരുടെ സഹായിയാണെന്നാണ് കരുതുന്നത്.

സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നവര്‍ക്കുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ റാണിയുമായി സൗഹൃദത്തിലായശേഷമാണ് യുവതിയും യുവാവും ചേര്‍ന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം. ഉറക്കം ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നു മനസിലാക്കിയ അമ്മ ഇരുവര്‍ക്കുമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചതെന്ന് ഗാല്‍ഷഹീദ് പൊലീസ് സ്റ്റേഷന്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) അന്‍കിത് മിട്ടല്‍ പറഞ്ഞു.

യുവാവും യുവതിയും കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി സൗഹൃദ സംഭാഷണം നടത്തി. അതിനുശേഷം അമ്മയ്ക്ക് പുതയ്ക്കാന്‍ ബ്ലാങ്കറ്റും കുഞ്ഞിനു മരുന്നും നല്‍കി. ബസ് സ്റ്റാന്‍ഡിലേക്ക് അവരാണ് തന്നെ കൊണ്ടു വന്നതെന്നും രാത്രിയില്‍ യുവാവ് ബസ് സ്റ്റാന്‍ഡിലെ ബെഞ്ചില്‍ കിടന്നുറങ്ങിയപ്പോള്‍ യുവതി ബെഞ്ചിനു സമീപത്തായി കിടന്നുവെന്നും അതിന് അടുത്തായി ഞാനും കിടന്നുറങ്ങിയെന്നും കുഞ്ഞിന്റെ അമ്മ പറയുന്നു. ”രാത്രി 12 ഓടെയാണ് അവര്‍ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തില്‍നിന്നും എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെയും അവര്‍ രണ്ടുപേരെയും കണ്ടില്ല. ഉടന്‍ തന്നെ ഗാല്‍ഷഹീദ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു” കുഞ്ഞിന്റെ അമ്മ റാണി പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുഞ്ഞിനെയും പ്രതികളെയും ഉടന്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്.

Related posts