യുഎഇയില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാകുന്നു ! പുതിയ നിയമപരിഷ്‌കാരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നത്…

പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുകയാണ് യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങള്‍ക്കാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ, സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപരിഷ്‌കാരങ്ങളാണ് നിലവില്‍ വരുന്നത്.

രാജ്യരൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്.

സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.

രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്‌കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നല്‍കിയിരിക്കുന്നത്.

സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.

വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കപ്പെടുകയും വേണം. ബലാത്സംഗത്തിന് ജീവപര്യന്തം തടവുശിക്ഷയുണ്ടാകും.

18 വയസ്സിനു താഴെയുള്ളവരോ ഭിന്നശേഷി വിഭാഗത്തിലുള്ളവരോ എതിര്‍ക്കാന്‍ കഴിവില്ലാത്ത വ്യക്തിയോ ആണ് ബലാത്സംഗത്തിനിരയാകുന്നതെങ്കില്‍ വധശിക്ഷ വരെ നല്‍കിയേക്കും.

ജോലിസ്ഥലത്തോ വിദ്യാലയത്തിലോ വീട്ടിലോ ആശുപത്രികളിലോ ആണ് പീഡനത്തിനിരയാകുന്നതെങ്കില്‍ കടുത്ത ശിക്ഷയുണ്ടാകും.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഉപദ്രവം, ഭീഷണിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെ ചെറുക്കുന്നതിനും നിയമം കര്‍ശനവ്യവസ്ഥകളാണ് മുന്നോട്ടുവയ്ക്കുന്നത്.

നിക്ഷേപം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും,പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ റജിസ്റ്റര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍,ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലെ നിയമങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.

Related posts

Leave a Comment