വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ മൂന്നു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് അവസാനമാകുന്നു. യുഎസ്-ഇറാൻ സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരും. ലെബനനിൽ ഉൾപ്പെടെ വെടിനിർത്തൽ യാഥാർഥ്യമാകും. 14 നിർദേശങ്ങളടങ്ങിയ കരാർ വെള്ളിയാഴ്ച ജനീവയിൽ ഒപ്പുവയ്ക്കും. കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണു കരാറിനെ വിലയിരുത്തന്നത്. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങൾക്കും കൂടുതൽ സമയം നൽകുമെന്നാണ് കരാറിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക ഊർജ വിപണിയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം. എന്നാൽ യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും സുരക്ഷ ഉറപ്പാക്കാനും സമയമെടുക്കുമെന്നതിനാൽ ഗതാഗതം പൂർവാവസ്ഥയിലെത്താൻ ഇനിയും വൈകും.
ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ശാശ്വതമായി യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ ആഭ്യന്തരവിഷയങ്ങളിൽ യുഎസ് ഇടപെടില്ലെന്നും പരമാധികാരത്തെ മാനിക്കുമെന്നും ഉറപ്പ് നൽകുക, ഇറാൻ തുറമുഖങ്ങളിലെ യുഎസ് നാവിക ഉപരോധം 30 ദിവസത്തിനകം പൂർണമായി നീക്കുക, 30 ദിവസത്തിനകം ഇറാന്റെ മേൽനോട്ടത്തിൽ ഹോർമൂസ് കടലിടുക്ക് തുറന്നുനൽകുക, എണ്ണ, പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കുള്ള ഉപരോധം നീക്കുക, ഇറാന്റെ മരവിപ്പിച്ച ധനസ്രോതസുകളിൽ ധാരണയിലെത്തുക, യുഎസും സഖ്യകക്ഷികളും ചേർന്ന് കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ പുനർനിർമാണ പദ്ധതികൾ പ്രഖ്യാപിക്കുക, ഇറാന്റെ ആണവ നിർവ്യാപന ഉടന്പടി വീണ്ടും ഉറപ്പാക്കുക, അന്തിമ കരാർ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിലൂടെ അംഗീകരിക്കുക തുടങ്ങിയ 14 പ്രധാന വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ഇറാൻ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി അറിയിച്ചു. യുഎസ് അവരുടെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോ എന്നു സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഗരീബാബാദി വ്യക്തമാക്കി. അതേസമയം, ഇറാനുമായുള്ള കരാർ പൂർത്തിയായെന്നും ഹോർമൂസ് കടലിടുക്ക് തുറക്കാനും നാവിക ഉപരോധം അടിയന്തരമായി നീക്കാനും ഉത്തരവിട്ടതായും തന്റെ എൺപതാം ജന്മദിനത്തിൽ ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കരാർ വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ വൻ ഉണർവാണ് ദൃശ്യമായത്. ടോക്കിയോ വിപണിയിൽ അസംസ്കൃത എണ്ണവില നാല് ശതമാനത്തിലധികം ഇടിഞ്ഞു. ജപ്പാന്റെ നിക്കി ഓഹരി സൂചിക മൂന്ന് ശതമാനം ഉയർന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കരാറിനെ സ്വാഗതം ചെയ്തു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഇറാനു മേലുള്ള ഉപരോധങ്ങൾ നീക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
