നർമത്തിന്റെ മേമ്പൊടി ചാലിച്ച വാക്കുകളിലൂടെ സദസിനെ കൈയിലെടുത്തിരുന്ന ഉഴവൂർ വിജയൻ വീണ്ടും ജനമനസുകളിൽ ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാക്ചാതുരിയിലൂടെ സദസിലെ ആകർഷിക്കാൻ കഴിയുന്ന എൻസിപി നേതാവായിരുന്നു ഉഴവൂർ വിജയൻ.
കേരളം മുഴുവൻ ഓടിനടന്ന് പ്രസംഗിച്ചത് രാഷ്ട്രീയനേതാക്കൾക്കളേക്കാൾ സാധാരണക്കാരുടെ ഓർമകളിൽ ഇന്നും സജീവമാണ്. ചെറിയ യോഗങ്ങളിൽ പോലും ഉഴവൂർ വിജയനെത്തണമെന്നത് പാർട്ടിക്കും മുന്നണിക്കും ആഗ്രഹമായിരുന്നു. ഏത് വലിയ ആൾക്കൂട്ടത്തെയും കൈയിലെടുത്ത് ആർത്തുചിരിപ്പിക്കാൻ പര്യാപ്തമായിരുന്നു വിജയന്റെ വാക്ശരങ്ങൾ. കുറിക്കുകൊള്ളുന്ന നർമമായിരുന്നു പ്രധാന ആയുധം.
പാലായിൽ കെ.എം. മാണിക്കെതിരേ മത്സരരംഗത്തിറങ്ങിയപ്പോഴും വിജയൻ നർമത്തിലൂടെയാണ് ശ്രദ്ധനേടിയത്. താൻ നേരിടാൻപോകുന്ന പരാജയത്തപ്പോലും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ വിജയൻ പങ്കുവച്ചത് ഇന്നും നാടിന്റെ ഓർമയിലുണ്ട്.കുറിച്ചിത്താനംകാരനായ വിജയൻ ഉഴവൂർ വിജയനായതും കോൺഗ്രസ് രാഷ്ട്രീയം വിട്ടതുമൊക്കെ ആരും കേട്ടിരിന്നുപോകുന്നരീതിയിൽ അവതരിപ്പിക്കാൻ മിടുക്കുകാണിച്ചിരുന്നു.
എതിർപാളയത്തിന്റെ കരുത്തു ചോർത്താൻ ആനുകാലിക സംഭവങ്ങളും പരസ്യങ്ങളുംപോലും ആയുധമാക്കുന്ന രീതിയായിരുന്നു വിജയന്റേത്. എതിർ ചേരിയിലൊരാളുടെ സ്വഭാവദൂഷ്യത്തെ അവതരിപ്പിക്കാൻ വീട്ടിൽ സ്വർണം വച്ചിട്ടെത്തിന് എന്ന പരസ്യമാണ് ആയുധമാക്കിയത്.എഡിബി കത്തിനിന്നിരുന്ന സമയത്ത് അക്ഷരങ്ങൾക്ക് വിശദീകരണം നൽകി വിജയൻ സദസിനെ കൈയിലെടുത്തു. വലിയ യോഗങ്ങളിൽ പങ്കെടുത്തിട്ടും അച്ചടി മാധ്യമങ്ങളിൽ പേരുവരുന്നില്ലെന്നതിനെയും പൊതുവേദികളിൽ ഹാസ്യരൂപത്തിൽ വിജയൻ അവതരിപ്പിച്ചിരുന്നു.
വികലാംഗക്ഷേമ കോർപറേഷൻ ചെയർമാനായതിനെയും നർമത്തിൽ ചാലിച്ചാണ് വിജയൻ അവതരിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പു കാലത്തും വിജയന്റെ തമാശകൾ ഓർമകളായി പങ്കിടുകയാണ് കുറിച്ചിത്താനത്തെ വീട്ടിൽ സഹധർമിണി റിട്ട. അധ്യാപിക കൂടിയായ ചന്ദ്രമണിയമ്മ.
