ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും…! ഉദരത്തിൽ വെടിയേറ്റിട്ടും കൊലയാളിയെ വീഴ്ത്തിയ വനിതാ ഓഫീസർക്ക് അഭിനന്ദന പ്രവാഹം

കൊളറാഡോ: തിങ്കളാഴ്ച വൈകിട്ട് ഡൻവർ കൊളറാഡോയിൽ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു വീഴ്ത്തിയ ലേക്ക്‌വുഡ് പോലീസ് ഏജന്‍റ് ആഷ്‍ലി ഫെറിസിന് (28) അഭിനന്ദന പ്രവാഹം.

ഉദരത്തിൽ വെടിയേറ്റിട്ടും ധീരമായി പ്രതിയെ നേരിട്ട ഓഫീസറെ കുറിച്ചുള്ള വിവരം പോലീസ് തന്നെയാണ് വെളിപ്പെടുത്തിയത്.

വിവിധ സ്ഥലങ്ങളിൽ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം ഹയ്റ്റ് ഹൗസ് ഹോട്ടൽ ക്ലാർക്ക് സാറ സ്റ്റിക്കിനെ (28) വെടിവച്ചശേഷം പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയോടു (ലിൻഡൻ മെക്ക്‌ലിങ്കോഡ് –47) തോക്ക് താഴെയിടാൻ അവിടെ എത്തിയ പോലീസ് ഏജന്‍റ് ആഷ്‍ലി ആവശ്യപ്പെട്ടു.

എന്നാൽ പ്രതി മറുപടി നൽകിയത് പോലീസുകാരിയുടെ ഉദരത്തെ ലക്ഷ്യമാക്കി കാഞ്ചിവലിച്ചാണ്. വെടിയേറ്റ ഉദ്യോഗസ്ഥ സ്ഥലകാല ബോധം വീണ്ടെടുത്ത് പ്രതിക്കു നേരെ നിറയൊഴിച്ചു.

അതോടെ പ്രതിയുടെ നരഹത്യക്ക് വിരാമിട്ടു. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഉദരത്തിൽ വെടിയേറ്റ ഓഫിസറെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി.

സുഖം പ്രാപിച്ചു വരുന്നുവെന്ന് പോലീസ് അറിയിച്ചു.കൃത്യസമയത്ത് ഓഫീസർ അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ഇയാളുടെ തോക്കിനു എത്രപേർ ഇരയാകും എന്നു പറയുക അസാധ്യമായിരുന്നുവെന്നാണ് ലേക്ക്‌വുഡ് പോലീസ് വക്താവ് ജോൺ റൊമിറ്റാ പറയുന്നത്.

പ്രതി നേരത്ത രണ്ടു തവണ പോലീസിന്‍റെ നിരീക്ഷണ വലയത്തിലായിട്ടുണ്ട്. കേസ് ചാർജ് ചെയ്തിരുന്നില്ല.


അഞ്ചുപേരെ വെടിവച്ചു വീഴ്ത്തിയ പ്രതി ലക്ഷ്യമിട്ടിരുന്നത് ടാറ്റു പാർലറുകളിലെ ജീവനക്കാരെയായിരുന്നു. കൊല്ലപ്പെട്ട നാലു പേരും ടാറ്റുവുമായി ബന്ധപ്പെട്ടവരായിരുന്നു.

ഹോട്ടൽ ജീവനക്കാരിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

പി.പി. ചെറിയാൻ

Related posts

Leave a Comment