കാണാതായ സഹോദരിമാര്‍ നിത്യാനന്ദയുടെ ‘കൈലാസ’ത്തിലുണ്ട് ! രാജ്യത്തിന്റെ ഭരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു; വിവരങ്ങള്‍ ഇങ്ങനെ…

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് കാണാതായ സഹോദരിമാര്‍ അദ്ദേഹത്തിന്റെ സ്വന്തം രാജ്യമായ കൈലാസത്തിലുണ്ടെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കി.

കൈലാസത്തിലെ കലാ-സാംസ്‌കാരിക പരിപാടികളില്‍ ഇവര്‍ സജീവമാണെന്നും ചട്ണി മ്യൂസിക്കില്‍(ഒരു ഇന്തോ-കരീബിയന്‍ സംഗീതരൂപം) അടക്കം ഇവര്‍ പ്രാവീണ്യം നേടിയതായും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കാണാതായ രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ഭരണപരമായ കാര്യങ്ങളില്‍ പ്രധാനപങ്കുവഹിക്കുന്നതായാണ് വിവരം.

അതേസമയം, പെണ്‍കുട്ടികള്‍ പറയുന്നതും അവരുടെ പിതാവ് നല്‍കിയ പരാതിയും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കം ഇതുവരെ ഫലംകണ്ടിട്ടില്ല. പെണ്‍കുട്ടികളെ ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരാനും തടസങ്ങളുണ്ട്.

ഏത് രാജ്യത്തിന്റെ ഉടമ്പടി പ്രകാരമാണ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കൈമാറേണ്ടതെന്ന് സംബന്ധിച്ച് വ്യക്തതയില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2015 മുതല്‍ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെണ്‍മക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നല്‍കിയത്. 2019 നവംബറില്‍ പിതാവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് കണ്ടത് പിതാവിനെതിരേ പ്രതികരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോയാണ്.2019-ന്റെ അവസാനമാണ് ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞ നിത്യാനന്ദ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് സമീപമുള്ള ഒരു ദ്വീപാണ് കൈലാസമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Related posts

Leave a Comment