ചാക്കു കണക്കിന് ബൊളിവറുണ്ടെങ്കില്‍ ഒരു ചോക്ലേറ്റ് തിന്നാം; ഒരു ഷൂ തുന്നാന്‍ വേണ്ടത് 2000 കോടി രൂപ; വെനിസ്വേലയിലെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം പിന്നിട്ടു. ചാക്കുകളില്‍ പണവുമായി ജനങ്ങള്‍ നെട്ടോട്ടത്തില്‍…

അസാധാരണ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന വെനിസ്വേലയില്‍ മുടി വെട്ടുന്നതിന് പണം കൊടുക്കേണ്ടതില്ല. മറിച്ച് മുട്ടയോ പഴമോ നല്‍കിയാല്‍ മതിയാവും. മുടിവെട്ട് മാത്രമല്ല രാജ്യത്തെ എല്ലാ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പേഴ്‌സെടുത്താല്‍ വെയിറ്റര്‍ ദേഷ്യപ്പെടും.

പണത്തിന് പകരം ഒരു പാക്കറ്റ് നാപ്കിന്‍ നല്‍കിയാല്‍ വെയിറ്റര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കും സന്തോഷം. ഇതു കേട്ടിട്ട് പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരികെ വന്നോയെന്ന് തെറ്റിദ്ധരിക്കരുത്. ഒരു നൂറ്റാണ്ട് മുമ്പ് ജര്‍മനിയെ ബാധിച്ചതു പോലെയുള്ള പണപ്പെരുപ്പമാണ് ഇപ്പോള്‍ വെനിസ്വേലയെ പിടികൂടിയിരിക്കുന്നത്. അന്ന് മാര്‍ക്ക് ആയിരുന്നെങ്കില്‍ ഇന്ന് ബൊളിവര്‍ എന്ന വ്യത്യാസം.

ഒരു കാലത്ത് എണ്ണയുടെ സമ്പന്നതയില്‍ കിടന്നുറങ്ങിയ ജനത ഇപ്പോള്‍ പണപ്പെരുപ്പം മൂലം പൊറുതി മുട്ടുകയാണ്. നാലു വര്‍ഷം മുമ്പ് എണ്ണ വിലയിടിഞ്ഞതോടെ തുടങ്ങി ഇവിടുത്തെ പ്രതിസന്ധി.

പണത്തിന്റെ മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കി ഇരുട്ടുകൊണ്ട് ഓട്ടയടച്ചപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു.അപ്പോള്‍ വീണ്ടും കൂടി. അതായത് ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്‍ എന്ന അവസ്ഥ.

ഐ എം എഫിന്റെ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ കണക്കനുസരിച്ച് ഈ മാസമൊടുവില്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കും. ഇന്ത്യയിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനം ആണെന്നോര്‍ക്കണം. ഏപ്രില്‍ മാസത്തില്‍ മാത്രം പണപ്പെരുപ്പ നിരക്കില്‍ 234 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതായത് പണപ്പെരുപ്പ നിരക്ക് ഓരോ 18 ദിവസവും ഇരട്ടിയാകുന്നു. നിലവില്‍ 3.5 ദശലക്ഷം ബൊളിവര്‍ കൊടുത്താല്‍ കരിഞ്ചന്തയില്‍ ഒരു ഡോളര്‍ കിട്ടും!

വെനിസ്വേല യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ തന്റെ പൊട്ടിയ ഷൂ തുന്നിച്ചതിന് കഴിഞ്ഞ ദിവസം ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവര്‍. അതായിത് അദ്ദേഹത്തിന്റെ നാലു മാസത്തെ ശമ്പളം! ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു.

അതുകൊണ്ട് കരിഞ്ചന്തയില്‍ കിട്ടിയിരുന്നത് കഷ്ടി രണ്ട് ലിറ്റര്‍ പാല്‍! പണത്തിന്റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.

സോഷ്യലിസ്റ്റായ പ്രസിഡണ്ട് നിക്കോളാസ് മഡുറോ പറയുന്നത് രാജ്യത്തിനകത്തും പുറത്തുംനിന്നും നേരിടേണ്ടി വരുന്ന രാഷ്ട്രീയ യുദ്ധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്. 1923ല്‍ ജര്‍മ്മനിയിലും 2000ല്‍ സിംബാബ്‌വെയിലും അനുഭവിച്ചതിലും രൂക്ഷമാണ് വെനിസ്വേലയിലെ സ്ഥിതിയെന്നാണ് ഐ എഫ് പറയുന്നത്.

നാലു വര്‍ഷം മുമ്പ് എണ്ണവില 30 വര്‍ഷത്തെ താഴ്ചയിലേക്ക് പോയതോടെയാണ് എണ്ണ പ്രധാന കയറ്റുമതിയായ വെനസ്വേല സമ്പദ് വ്യവ്‌സഥ തകരാനാരംഭിച്ചത്.അമേരിക്കന്‍ സാമ്രാജ്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച്, ഐ എം എഫിന്റെ വായ്പ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ച കരുത്തനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു ശേഷമാണ് മഡുറോ അധികാരത്തിലെത്തുന്നത്. എന്നാല്‍ ഷാവേസിന്റെ ചങ്കുറപ്പ് മഡുറോയ്ക്ക് ഇല്ലാതെ വന്നതോടെ രാജ്യം പരിതാപകരമായ അവസ്ഥയിലേക്ക് നിലം പതിക്കുകയായിരുന്നു.

Related posts