മോള്‍ക്ക് അച്ഛനോട് വെറുപ്പുണ്ടാവുമെന്നറിയാം! അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല; ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്തതെന്തിനാണെന്ന് മോള്‍ക്ക് താനെ മനസിലായിക്കൊള്ളും; ശ്രീജയ്ക്ക് ശ്രീകണ്ഠന്റെ കത്ത്

gh-rhthtസിനിമയില്‍ സജീവമെന്ന് പറയാന്‍ പറ്റില്ലെങ്കിലും സിനിമയും സീരിയലിലുമൊക്കെയായി നിരവധി തവണ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിട്ടുള്ള വ്യക്തിയാണ് വെട്ടുകിളി പ്രകാശ്. സംവിധായകര്‍ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ മറന്നുപോയ നിരവധി കലാകാരന്മാരില്‍ ഒരാളാണ് വെട്ടുകിളി പ്രകാശ്. ഇപ്പോള്‍ ഏറ്റവും പുതുതായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലാണ് വെട്ടുകിളി പ്രകാശ് അവസാനം അഭിനയിച്ചത്. നിമിഷ അവതരിപ്പിച്ച കഥാപാത്രമായ ശ്രീജയുടെ അച്ഛനായാണ് പ്രകാശ് അഭിനയിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍ അദ്ദേഹം അവതരിപ്പിച്ച ശ്രീകണ്ഠന്‍ എന്ന അച്ഛന്‍ വേഷം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കും. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് രസകരമായൊരു കുറിപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. മകള്‍ക്കായി അച്ഛന്‍ എഴുതുന്ന കത്ത് എന്ന രീതിയിലാണ് കത്തെഴുതിയിരിക്കുന്നത്. വെട്ടുകിളി പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പ്രിയ മകള്‍ ശ്രീജേ,

മോള്‍ക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല. മോള്‍ടെ, പ്രണയസാഫല്യത്തില്‍ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛന്‍ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.

പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാല്‍,- അത് മോള്‍ക്ക് താനെ മനസ്സിലായിക്കൊള്ളും…. എന്റെ മോള്‍ക്ക് കുഞ്ഞുങ്ങളുണ്ടായി വളര്‍ന്ന് അവരെ കെട്ടിച്ചയക്കാന്‍ പ്രായമാകുമ്പോള്‍ !

ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോള്‍ ശബ്ദ ശൂന്യമാണ്… സാരമില്ല, പുകയില കൃഷിയിടത്തില്‍ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.

അതിനാല്‍ മോള്‍ക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛന്‍ പ്രണയമൊഴികളുടെ ഒരു ‘ഹൃദയാഭരണം ‘ കൊടുത്തയ്ക്കുന്നു – നിന്റെ ചേച്ചി വശം.ഗര്‍ഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവള്‍ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോള്‍ നീ അച്ഛന്റെ സ്‌നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്‌തേക്കാം. പക്ഷേ ഇഷ്ടമായാല്‍ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

പിന്നെ കാസര്‍കോഡ് നഗരമേഖലയില്‍ ഒരു കള്ളന്‍ തോള്‍ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.

‘പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്…’ ഇന്‍ലെന്റ് ലെറ്റര്‍ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവന്‍ മിടുക്കനാണ്. അതിനാല്‍ അച്ഛന്‍ മോള്‍ക്ക് തന്നയക്കുന്ന ഈ സമ്മാനം അവന്‍ മോഷ്ടിച്ചെടുക്കാന്‍ ഇടവരരുത്….

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങള്‍ നല്‍കിയ ‘പോത്ത പുഷ്‌കര സജീവാദി രാജീവ’ ഗണങ്ങളുടെ അനുഗ്രഹം,എന്നും മോള്‍ക്കുണ്ടാകുമാറാകട്ടെ..

സ്‌നേഹത്തോടെ അച്ഛന്‍.

-ശ്രീകണ്ഠന്‍

27 -ാം ദിനം

തവണക്കടവ്

Related posts